തിരുവനന്തപുരം: കരുണാ മെഡിക്കല്‍ കേളേജിന് മാനുഷിക പരിഗണന വെച്ചാണ് ഭരണ പ്രതിപക്ഷ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തീരുമാനിച്ചതെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റ് നടപടിയില്‍ നിന്നും രക്ഷിക്കാനായിരുന്നു നടപടി.നിയമവശം പരിശോധിച്ച ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും കെകെ ശൈലജ വ്യക്തമാക്കി
കരുണ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയില്‍നിന്ന് രൂക്ഷവിമര്‍ശനം നേരിട്ടിരുന്നു. സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് നിയമവിരുദ്ധമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്നോട്ടു വച്ച ചട്ടങ്ങള്‍ ലംഘിച്ച് കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തിയ നടപടി നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു. ഈ വര്‍ഷത്തേക്ക് ഈ രണ്ടു കോളേജുകളിലേക്കുമുള്ള പ്രവേശനം കോടതി തടയുകയും ചെയ്തിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും തള്ളിയിരുന്നു. സുപ്രീം കോടതിയുടെ ഈ വിധി മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഓര്‍ഡിനന്‍സിലൂടെ ഈ രണ്ടു കോളേജുകളിലേക്ക് വിദ്യാര്‍ഥി പ്രവേശനം നടത്താനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജി പരിഗണിക്കവേയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ സുപ്രീം കോടതി രംഗത്തെത്തിയത്.ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടി നീതീകരിക്കാനാവില്ല. വിഷയത്തില്‍ വലിയെ തെറ്റാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.സര്‍ക്കാരിനോട് വിഷയത്തില്‍ വിശദമായ മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ഥികളുടെ പേരില്‍ നിയമനലംഘനത്തിന് അനുമതി നല്‍കാനാകില്ലെന്നും കോടതി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ