കെവിന്‍ വധം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ അഞ്ചുവകുപ്പുകള്‍ ചുമത്തി

കെവിന്‍ വധം: പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ അഞ്ചുവകുപ്പുകള്‍ ചുമത്തി

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന് വധുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കെവിന്റെ കേസില്‍ പിടിയിയിലായവര്‍ക്ക് നേരെ കൊലക്കുറ്റം ചുമത്തി. കേസില്‍ ഇതുവരെ ആറ് പ്രതികളാണ് പൊലീസ് പിടിയിലുള്ളത്. കൊലക്കുറ്റം ഉള്‍പ്പെടെ അഞ്ച് വകുപ്പുകള്‍ ചുമത്തിയ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. നിയമവിരുദ്ധമായ സംഘം ചേരലും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. 

കേസില്‍ മൂന്നു പ്രതികളെ പൊലീസ് റിമാന്റ് ചെയ്തു. കഴിഞ്ഞദിവസം പിടിയിലായ നിയാസ്,റിയാസ്,ഇഷാന്‍ എന്നിവരെയാണ് റിമാന്റ് ചെയ്തത്.രണ്ടാഴ്ചത്തേക്കാണ് ഇവരെ റിമാന്റ് ചെയ്തത്. ഇവരെഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയാണ് റിമാന്റ് ചെയ്തത്. അതേസമയം കണ്ണൂരില്‍ കീഴടങ്ങിയ മുഖ്യപ്രതികളായ വധു നീനുവിന്റെ പിതാവ് ചാക്കോയെയും സഹോദരന്‍ ഷാനുവിനെയും കൊണ്ട് പൊലീസ് സംഘം കോട്ടയത്തേക്ക് തിരിച്ചു.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളെക്കൂടി പൊലീസ് പിടികൂടിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ കാര്‍ ഓടിച്ച ഭരണിക്കാവ് സ്വദേശി മനുവിനെയാണ് തെന്‍മല പൊലീസ് പിടികൂടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലായവരുടെ എണ്ണം ആറായി.

നേരത്തെ കേസിലെ പ്രധാന പ്രതികളായ കൈവിന്റെ ഭാര്യയായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയും പിതാവ് ചാക്കോയും കണ്ണൂരില്‍ പൊലീസില്‍ കീഴടങ്ങിയിരുന്നു. ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. രാവിലെ കെവിന്റെ മൃതദേഹം പുനലൂരിനു സമീപം തോട്ടില്‍നിന്നു കണ്ടെത്തുകയായിരുന്നു.നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശപ്രകാരമാണോയെന്നും അന്വേഷിക്കുന്നുണ്ട്. ഒളിവില്‍ പോയ ഇവരെ തേടി പൊലീസ് തെന്‍മലയിലെ ഇവരുടെ വീട്ടിലും ചില ബന്ധുവീടുകളിലുമെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ കണ്ണൂരില്‍ പിടിയിലായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com