കോഴിക്കോട്: യുവമേര്‍ച്ചാ യോഗത്തില്‍ ശബരിമലയെ കുറിച്ചുള്ള വിവാദ പ്രസംഗത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. മാധ്യമപ്രവര്‍ത്തകനായ ഷൈബിന് നന്മണ്ടയുടെ പരാതിയില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഐപിസി 505 (1) ബി വകുപ്പാണ് ശ്രീധരന്‍പിള്ളയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷം വരെ കഠിനതടവ് ലഭിക്കാവുന്ന കുറ്റമുള്‍പ്പടെ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പൊതു ഇടത്തില്‍ ജനങ്ങളെ പരിഭ്രാന്തരാക്കുകയും കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ചുമത്തിയിരിക്കുന്ന കുറ്റം.
പ്രസംഗം പൂര്‍ണമായും പരിശോധിച്ച ശേഷമാണ് കേസ് എടുത്തത്. പ്രസംഗത്തിന്റെ പലഭാഗങ്ങളിലും കലാപത്തിനാഹ്വാനം ചെയ്യുന്ന ഭാഗങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യത്തില്‍ പൊലീസ് നിയമോപദേശവും തേടിയിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ അറസ്റ്റുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച ബിജെപി നേതാവിനെതിരെ കേസെടുക്കണമെന്നായിരുന്നു പരാതി.
പ്രസംഗത്തിലെ വിവാദഭാഗങ്ങള്‍
ഇപ്പോള്‍ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി ആണ്. ശബരിമല ഒരു സമസ്യ ആണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കുമെന്നുള്ളതു സംബന്ധിച്ച്, നമുക്കൊരു വര വരച്ചാല്‍ വരയിലൂടെ അതു കൊണ്ടുപോകാന്‍ സാധിക്കും. നമ്മള് ഒരു അജൻഡ മുന്നോട്ടുവച്ചു. ആ അജൻഡയ്ക്കു പിന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ടു രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നതു നമ്മളും നമ്മളുടെ എതിരാളികളായ ഇന്നത്തെ ഭരണകൂടവും അവരുടെ പാര്ട്ടികളുമാണെന്നു ഞാന്‍ കരുതുകയാണ്.
അതുകൊണ്ട് ഞാന്‍ പറയാനാഗ്രഹിക്കുന്നു, ഇപ്പോഴത്തെ സമരത്തെ സംബന്ധിച്ചിടത്തോളം, ഇക്കഴിഞ്ഞ മലയാളമാസം ഒന്നാം തീയതി മുതല്‍ അഞ്ചാം തീയതി വരെ, 17 മുതല്‍ 28 വരെയുള്ള സമരം. ഏതാണ്ട് ബിജെപിയാണ് അത് പ്ലാന്‍ ചെയ്തു നടപ്പാക്കിയത്. നമ്മുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ നിര്‍ദേശിക്കപ്പെട്ടതനുസരിച്ച് ഓരോ സ്ഥലത്തു പോയി നിന്നു. അവര്‍ക്ക് വിജയകരമായി ആ കാര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.
അതുപോലെതന്നെ ആദ്യത്തെ ദിവസം, 19-ാം തീയതി, രണ്ടു സ്ത്രീകളയും കൊണ്ടുപോകുന്ന അവസരത്തില്‍ , പുറം ലോകത്തിനറിയില്ല, പക്ഷേ യുവമോര്‍ച്ചയുടെ ഒരു ജില്ലാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലാണ്, ശ്രീജിത് രണ്ടു സ്ത്രീകളെയും കൊണ്ടുപോയപ്പോള്‍ അതിന് തടയിടാന്‍ ശ്രമിച്ചത് എന്ന വസ്തുത നമുക്കറിയാം.
പക്ഷേ അതിനുശേഷം അത് അങ്ങനെയല്ലാതായിതീരത്തക്ക സാഹചര്യത്തിലേക്കു കാര്യങ്ങള്‍ പോയി. അവിടെ പോകുന്ന എല്ലാവരുടെയും ഫോട്ടോയും കാര്യങ്ങളും ഒക്കെയായപ്പോള്‍ വേറൊരു തലത്തിലേക്കു പോയി. അതുകൊണ്ട് കോട്ടമുണ്ടായി എന്നു ഞാന്‍ കരുതുന്നില്ല. പക്ഷേ, നമ്മുടെ പ്രസ്ഥാനം നിശ്ചയിക്കുന്നതനുസരിച്ചു പോകുമ്പോള്‍ ഉണ്ടാകുന്ന നേട്ടം ഒരു ഭാഗത്തും അതേസമയത്ത് എതിരാളികള്‍ പ്രകോപിപ്പിച്ചു നമ്മളെക്കൊണ്ട് വഴി ഏതാണ്ട് തെറ്റിച്ചുകൊണ്ടുപോകുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടാകുകയും ചെയ്യുന്നു. ഒരു സമരത്തെ സംബന്ധിച്ചിടത്തോളം, ഒരു നീണ്ടുനില്‍ക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ചിടത്തോളം അതിന് അതിന്റേതായ പരിമിതികള്‍ ഉണ്ടാകുമെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുകയാണ്.
ഇതൊരു ലോംഗ് സ്റ്റാന്‍ഡിംഗ് ഫൈറ്റ് ആണ്. ആ ഫൈറ്റിനു പല തട്ടുകളുണ്ട്. അവര്‍ കൊണ്ടുപോയിരുന്നെങ്കിലോ? കൊണ്ടുപോയാല്‍ എന്ത് ചെയ്യാനാകുമെന്നു ചിന്തിക്കാന്‍ കഴിവുള്ള, അതിന് സജ്ജമാക്കപ്പെട്ട താന്ത്രിക സമൂഹമുണ്ട്.
ആ തന്ത്രിസമൂഹത്തിന് ഇന്ന് കൂടുതല്‍ വിശ്വാസം, എന്നെ സംബന്ധിച്ചിടത്തോളം, ബിജെപിയിലുണ്ട്. അതിന്റെ സംസ്ഥാന അധ്യക്ഷനിലുണ്ട്. അന്ന് സ്ത്രീകളെയുംകൊണ്ട് അവിടെ അടുത്തെത്തിയ അവസരത്തില്‍ തന്ത്രി മറ്റൊരു ഫോണില്‍നിന്നും വിളിച്ച് എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഒരു വാക്ക് പറഞ്ഞു. എന്തോ അറം പറ്റിയതുപോലെ ആ വാക്ക് ശരിയാവുകയും ചെയ്തു.അദ്ദേഹം അല്‍പ്പം അസ്വസ്ഥനായിരുന്നു. ഇത് പൂട്ടിയിട്ടാല്‍ കോടതിവിധി ലംഘിച്ചു എന്നുവരില്ലേ? കോടതിയലക്ഷ്യം ആകില്ലേ? പോലീസുകാര്‍ അദ്ദേഹത്തെ ഭയപ്പെടുത്തി. ആ സമയത്ത് അദ്ദേഹം വിളിച്ച കൂട്ടത്തില്‍ ഒരാള്‍ ഞാനായിരുന്നു. തിരുമേനീ, തിരുമേനി ഒറ്റയ്ക്കല്ല. കണ്ടംപ്റ്റ് ഓഫ് കോര്‍ട്ട് നില്‍ക്കില്ല. കണ്ടംപ്റ്റ് ഓഫ് കോര്‍ട്ടിനു കേസെടുക്കുന്നുണ്ടെങ്കില്‍ ആദ്യം ഞങ്ങളുടെ പേരിലാകും എടുക്കുക. പതിനായിരക്കണക്കിന് ആളുകളുണ്ടാകും കൂട്ടത്തില്‍. തിരുമേനി ഒറ്റയ്ക്കല്ല എന്നു പറഞ്ഞപ്പോള്‍ രാജീവര്, എനിക്കു സാറ് പറഞ്ഞ ആ ഒരൊറ്റ വാക്കുമതി എന്നു പറഞ്ഞുകൊണ്ട് ഒരു ദൃഢമായ തീരുമാനം അന്നെടുക്കുകയുണ്ടായി. ആ തീരുമാനമാണു വാസ്തവത്തില്‍ പോലീസിനെയും ഭരണകൂടത്തെയും അങ്കലാപ്പിലാക്കിയത്. വീണ്ടും അങ്ങനെതന്നെ ചെയ്യും എന്നു പ്രതീക്ഷിക്കുന്നു. ഞാനതാ പറഞ്ഞതു സ്ട്രാറ്റജിയാണ്. അത് എങ്ങനെ പോകുമെന്നു കാണാം. നാളെ മീഡിയ പറയുന്നത് അനുസരിച്ചിട്ടു നമ്മുടെ ഭാഗധേയം നിർണയിക്കേണ്ടവരല്ല നമ്മള്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ