ചെന്നൈ : തമിഴ്‌നാട്ടില്‍ വീശിയടിക്കുന്ന ഗജ ചുഴലിക്കാറ്റ്, മുമ്പ് രാജ്യത്ത് നാശം വിതച്ച വാര്‍ധ ചുഴലിക്കാറ്റിന് സമാനമാണെന്ന് തമിഴ്‌നാട് വെതര്‍മാന്‍. മണിക്കൂറിൽ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റ് വീശിയടിക്കുന്നത്. നാഗപട്ടണത്ത് 100 കിലോമീറ്റര്‍ വേഗതയിലും, മീനമ്പാക്കത്ത് 122 കിലോമീറ്റര്‍ വേഗതയിലും ചുഴലിക്കാറ്റ് അടിച്ചു.
ശിവഗംഗ, പുതുക്കോട്ട, മധുര, ഡിണ്ടിഗല്‍, തേനി എന്നിവടങ്ങളില്‍ കനത്ത മഴ പെയ്യും. കൊടൈക്കനാലില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അവിടെ എത്തിയ ടൂറിസ്റ്റുകള്‍ പുറത്തിറങ്ങരുതെന്നും വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഗജ ചുഴലിക്കാറ്റ് വൈകിട്ടോടെ കേരളത്തിലും എത്തുമെന്നും ഇദ്ദേഹം പ്രവചിക്കുന്നു. ഇടുക്കിയില്‍ കനത്ത മഴയുണ്ടാകും. മൂന്നാറില്‍ അതീവ സുരക്ഷാജാഗ്രത പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കൂടാതെ, എറണാകുളം, കോട്ടയം ,ആലപ്പുഴ ജില്ലകളിലും കനത്ത മഴയുണ്ടാകുമെന്ന് വെതര്‍മാന്‍ മുന്നറിയിപ്പ് നല്‍കുന്നു.
തമിഴ്‌നാട്ടില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ആറ് പേരാണ് മരിച്ചത്. പുതുക്കോട്ടയില്‍ വീട് തകര്‍ന്നു വീണ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. വിരുതാചലത്തില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീയും കടലൂരില്‍ വൈദ്യുതാഘാതമേറ്റ് ഒരാളുമാണ് മരിച്ചത്. തമിഴ്നാട്ടിലെ 22 ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ