തിരുവനന്തപുരം: ശബരിമല സന്ദർശനത്തിനായി മൂന്ന് കോൺഗ്രസ് നേതാക്കളെ കെപിസിസി ചുമതലപ്പെടുത്തി. മുന്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വിഎസ് ശിവകുമാര്‍ എന്നിവരെയാണ് കെപിസിസി നിയോഗിച്ചിരിക്കുന്നത്. ഭക്തരുടെ ദുരിതം മനസിലാക്കാനായാണ് മുൻ മന്ത്രിമാർ ശബരിമലയിലേക്ക് പോകുന്നതെന്ന് കോൺഗ്രസ് വ്യക്തമാക്കി.
യുവതികളെ പ്രവേശിപ്പിക്കാനുള്ള വ്യഗ്രതയില്‍ മണ്ഡലകാലത്തിന് മുന്നോടിയായി നടത്തേണ്ട ഒരുക്കങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടു എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ ഊന്നി ശബരിമല പ്രശ്നത്തില്‍ തുടര്‍ പ്രചാരണ പരിപാടികള്‍ നടത്തുന്നതിന് മുന്നോടിയായാണ് നേതാക്കളുടെ ശബരിമല കയറ്റം. ഭക്തരുടെ ദുരിതങ്ങള്‍ നേരിട്ട് മനസിലാക്കി റിപ്പോര്‍ട്ട് നല്‍കുകയാണ് സംഘത്തിന്റെ ചുമതല. നേതാക്കളുടെ ശബരിമലയിലെ സാന്നിധ്യം ബിജെപിയെ തുറന്നുകാട്ടാനും പാര്‍ട്ടിയുടെ നിലപാടിനും ഗുണം ചെയ്യുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു.
അതിനിടെ യുവതീ പ്രവേശ വിഷയത്തിൽ പ്രശ്ന പരിഹാരത്തിന് ഭരണഘടനാ ഭേദഗതിയെന്ന പുതിയ നിര്‍ദേശം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചു. ചിലയാളുകളെ മഹത്വവത്കരിക്കുന്ന സര്‍ക്കാര്‍ ശ്രമമാണ് ശബരിമല തീര്‍ഥാടകരെ വലയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശശികലയുടെ അറസ്റ്റും തുടര്‍ നടപടികളും സി.പി.എം, ബി.ജെ.പി ഒത്തുകളി ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമായെന്നും ചെന്നിത്തല വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ