കോഴിക്കോട്: ശബരിമല വിഷയത്തിൽ പൊലീസ് നിലപാടുകളിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതാവ് വി മുരളീധരൻ എം പി. നവംബർ 19ന് മുഖ്യമന്ത്രി കോഴിക്കോട് ഉദ്ഘാടനം ചെയ്യുന്ന കേരള പത്രപ്രവർത്തക യൂനിയൻ (കെ.യു.ഡബ്ല്യു.ജെ) 55ാം സംസ്ഥാന സമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.
മാധ്യമസ്വാതന്ത്ര്യത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് മതസ്വാതന്ത്ര്യമെന്നും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ നടക്കുന്ന സംഭവങ്ങള്‍ ഒരു ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ലെന്നും മുരളീധരൻ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യവും ആരാധനസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ചുമതലയുള്ള സംസ്ഥാനമുഖ്യമന്ത്രി തന്നെയാണ് ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അത്തരത്തലുള്ള ഒരു വ്യക്തി ഉദ്ഘാടനംചെയ്യുന്ന ചടങ്ങില്‍ വേദി പങ്കിടാന്‍ തന്റെ മനസാക്ഷി അനുവദിക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
സമ്മേളനത്തില്‍ സംബന്ധിക്കാമെന്ന് താൻ ഉറപ്പു നല്‍കിയിരുന്നെങ്കിലും ആ ഉറപ്പ് പാലിക്കാന്‍ കഴിയില്ലെന്നും സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയുടെ നിയന്ത്രണം ദേവസ്വംബോര്‍ഡില്‍ നിന്നും പൊലീസ് ബലമായി ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത് . കേരളത്തിലെ ജനങ്ങള്‍ ബഹുമാനിക്കുന്ന ബഹുജനനേതാക്കളായ ശശികല ടീച്ചറും കെ.സുരേന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ ഈ പോലീസ് രാജിന് ഇരയായവരാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ