പ്രളയകാലത്ത് റേഷനും വിമാനവും തന്നതിന് കേന്ദ്രത്തിന് നല്‍കേണ്ടത് 290.74 കോടി;നവകേരള നിര്‍മ്മാണത്തിന് വേണ്ടത് 31000കോടി, നടപ്പാക്കുന്നത് തന്ത്രപധാന വികസന പദ്ധതികള്‍: മുഖ്യമന്ത്രി

പ്രളയകാലത്ത് റേഷന്‍ വിതരണം ചെയ്തതിനും വിമാനങ്ങള്‍ ഉപയോഗിച്ചതിനും 290.74 കോടി രൂപ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്ന് മുഖ്യമന്ത്രി 
പ്രളയകാലത്ത് റേഷനും വിമാനവും തന്നതിന് കേന്ദ്രത്തിന് നല്‍കേണ്ടത് 290.74 കോടി;നവകേരള നിര്‍മ്മാണത്തിന് വേണ്ടത് 31000കോടി, നടപ്പാക്കുന്നത് തന്ത്രപധാന വികസന പദ്ധതികള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയകാലത്ത് റേഷന്‍ വിതരണം ചെയ്തതിനും വിമാനങ്ങള്‍ ഉപയോഗിച്ചതിനും 290.74 കോടി രൂപ സംസ്ഥാനം കേന്ദ്ര സര്‍ക്കാരിന് നല്‍കണമെന്ന് നിയസമഭയില്‍ ചട്ടം 300 അനുസരിച്ച് നടത്തിയ പ്രസ്താവനയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. 

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73 കോടി രൂപയാണു ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാകൂ. നവകേരള നിര്‍മ്മിതിക്കായി വേണ്ടത് 31000കോടി രൂപയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള പുനര്‍നിര്‍മ്മാണത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ചട്ടം അനുസരിച്ച നടത്തിയ പ്രസ്താവന

ഈ നൂറ്റാണ്ടില്‍ കേരളം കണ്ട എറ്റവും വലിയ കാലവര്‍ഷക്കെടുതിയാണ് 2018 ഓഗസ്റ്റ് മാസത്തില്‍ ഉണ്ടായത്. നമ്മുടെ നാട്ടില്‍ വികസിച്ചുവന്ന നവോത്ഥാന പാരമ്പര്യവും മതനിരപേക്ഷ സംസ്‌കാരവും സൃഷ്ടിച്ച കൂട്ടായ്മയുടെ അടിത്തറയില്‍ നിന്നുകൊണ്ട് ആ ദുരന്തത്തെ അതിജീവിക്കാന്‍ നമുക്കായി.

സര്‍ക്കാര്‍ സംവിധാനങ്ങളും ബഹുജനങ്ങളും എണ്ണയിട്ട യന്ത്രം കണക്കെ രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകി. ലോകത്തെമ്പാടുമുള്ള ജനതയുടെ പ്രത്യേകിച്ചും മലയാളികളുടെ നാടിനോടുള്ള അഗാധമായ സ്‌നേഹവും ഈ ദുരന്ത ഘട്ടത്തില്‍ നമ്മുടെ അതിജീവനത്തിന് കരുത്തായിത്തീര്‍ന്നു.

നമ്മുടെ നഷ്ടങ്ങള്‍

വന്നുചേര്‍ന്നിട്ടുള്ള നഷ്ടങ്ങള്‍ പലതും നികത്താനാവാത്തതാണെന്ന് വിസ്മരിക്കേണ്ടതില്ല. നമ്മോടൊപ്പം ഇനിയും കഴിയേണ്ടിയിരുന്ന 435സഹോദരങ്ങളുടെ ജീവനാണ് ഈ ദുരന്തം തട്ടിപ്പറിച്ചത്. പകലന്തിയോളം അദ്ധ്വാനിച്ച് ഒരുക്കുകൂട്ടിയ സമ്പാദ്യങ്ങള്‍ നഷ്ടപ്പെടുന്നത് കണ്ണീരോടെ നോക്കിനില്‍ക്കേണ്ടിവന്നവരുടെ മാനസികവ്യഥയും നഷ്ടങ്ങളും ഈ ദുരന്തത്തിന്റെ ബാക്കിപത്രങ്ങളായിരുന്നു.

ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ ആധുനികമായ മാനദണ്ഡങ്ങള്‍ അനുസരിച്ച് ശാസ്ത്രീയമായി തിട്ടപ്പെടുത്തിയപ്പോള്‍ 26,718 കോടി രൂപയുടെ നഷ്ടവും പുനര്‍നിര്‍മ്മാണത്തിന് 31,000 കോടി രൂപ ആവശ്യമാണെന്നുമാണ് കണക്കാക്കിയിട്ടുള്ളത്. തലമുറകളായി ആഘാതം സൃഷ്ടിക്കുന്ന പാരിസ്ഥിതിക നഷ്ടത്തിന്റെ നികത്താനാവാത്ത കണക്ക് വേറെയുമുണ്ട്.

അതിജീവനത്തിന്റെ പാഠങ്ങള്‍

ദുരന്തത്തില്‍ തകര്‍ന്ന ജനതയല്ല,ഒറ്റക്കെട്ടായി നിന്ന് ദുരന്തങ്ങളെ അതിജീവിച്ച ജനതയാണ് നാമെന്ന് ലോകം മുമ്പാകെ അഭിമാനപൂര്‍വ്വം കാണിച്ചുകൊടുക്കാന്‍ കഴിയുന്ന പ്രവര്‍ത്തനമാണ് നാം ആവിഷ്‌ക്കരിക്കുന്നത്. അതിന് കേരളത്തിലെ ജനതയുടെ ഐക്യം അടിസ്ഥാനമാണെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാനുള്ള ഇടപെടല്‍ ആയിരിക്കും ഇത്.

ഇത്തരത്തിലൊരു സമഗ്ര സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ആദ്യ ഘട്ടത്തില്‍ ആസ്തികളുടെ പ്രയോഗക്ഷമത ഉറപ്പുവരുത്താന്‍ ആവശ്യമായ അറ്റകുറ്റപ്പണികളും അതിനായുള്ള നിക്ഷേപവും നടത്തേണ്ടതുണ്ട്. ദുരന്തത്തിന്റെ ശേഷിപ്പായി നമ്മുടെ പൊതു ആസ്തികളെല്ലാം വല്ലാതെ കേടുപാടുകള്‍ നേരിട്ടതാണ്. ഈ പശ്ചാത്തലത്തില്‍ ഇത്തരം അറ്റകുറ്റപ്പണികള്‍ക്ക് നല്ലൊരു തുക ചെലവഴിക്കേണ്ട സാഹചര്യവുമുണ്ട്. കഴിയുന്നത്ര പെട്ടെന്ന് തന്നെ ദുര്‍വ്യയങ്ങള്‍ ഒഴിവാക്കി ഈ ഘട്ടത്തിലേറ്റെടുക്കേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോള്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്.

ശാസ്ത്രീയമായ പഠനങ്ങളുടെയും പ്രവാസികളുള്‍പ്പെടെ പുതിയ നിര്‍മ്മാണ സാങ്കേതികവിദ്യകളില്‍ അറിവും പരിചയവും അനുഭവവും ഉള്ളവരുടെയെല്ലാം അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും പുനര്‍നിര്‍മ്മാണം നടത്തുക. ഈ നിര്‍മ്മാണത്തിലാവട്ടെ ഭാവിയിലെ വെല്ലുവിളികള്‍ നേരിടുകയും വരുംതലമുറകളുടെ പ്രതീക്ഷകള്‍ നിറവേറ്റുകയും ചെയ്യുന്ന തരത്തിലുള്ള കേരളത്തിന്റെ പുനര്‍നിര്‍മ്മാണം ഉറപ്പാക്കുകയാണ് രണ്ടാം ഘട്ടം. ഇതിനുള്ള അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തന്നെ രണ്ട് മൂന്ന് മാസങ്ങള്‍ എങ്കിലും വേണ്ടിവരും. അതിനാലാണ് ജനജീവിതത്തില്‍ സ്തംഭനം ഉണ്ടാകുന്നത് ഒഴിവാക്കാന്‍ അടിയന്തരമായ അറ്റകുറ്റപണികള്‍ നാം ചെയ്യേണ്ടിവരുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ വിഭവപരിമിതികള്‍ കൂടി കണക്കിലെടുത്ത് കൃത്യമായ മുന്‍ഗണനാക്രമം നിശ്ചയിച്ചുകൊണ്ടുവേണം നടപ്പിലാക്കാന്‍. ഇതും വലിയ വെല്ലുവിളിയായിട്ടാണ് നമ്മുടെ മുന്നിലുള്ളത്.

പുനര്‍നിര്‍മ്മാണം എങ്ങനെ?

പുനര്‍നിര്‍മ്മാണത്തിനായുള്ള മുന്നൊരുക്കം ഇതോടൊപ്പം തന്നെ നടപ്പിലാക്കുന്നതിനുള്ള ഇടപെടലും നടത്തും. പുനര്‍നിര്‍മ്മാണം എന്നത് കാലവര്‍ഷക്കെടുതിക്ക് മുമ്പുണ്ടായിരുന്ന അവസ്ഥ പുനസ്ഥാപിക്കുകയല്ല. പാരിസ്ഥിതികമായ സവിശേഷതകളും ജനങ്ങളുടെ ജീവനോപാധികളും നമ്മുടെ കാര്‍ഷിക സംസ്‌കൃതി സംരക്ഷിച്ചും കൊണ്ടുള്ള ഒരു കാഴ്ചപ്പാട് വികസിച്ചുവരേണ്ടതുണ്ട്.

അതിനായി ലോകത്തെമ്പാടുമുള്ള അനുഭവങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള ഇടപെടലാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്. ഇങ്ങനെ അറിവുകള്‍ സ്വീകരിക്കുമ്പോള്‍ അത് നമ്മുടെ നാടിന്റെ സവിശേഷതകള്‍ക്കൊപ്പിച്ച് രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്തവും ഏറ്റെടുക്കും.

പ്രളയദുരന്തം - വിഭവ ലഭ്യത,ചിലവുകള്‍

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 27.11.2018 വരെ ലഭ്യമായ തുക (ഇതുവരെ സാലറി ചലഞ്ച് മുഖേന സമാഹരിച്ച തുകയും ഇതില്‍ പെടും) 2683.18 കോടി രൂപയാണ്. ഇതുവരെ ചിലവായ തുകയാവട്ടെ688.48 കോടി രൂപയും. ഇതിനുപുറമെ വീടുകളുടെ നാശനഷ്ടത്തിന് സി.എം.ഡി.ആര്‍.എഫി.ല്‍ നിന്നും1357.78 കോടി രൂപയും ചിലവ് പ്രതീക്ഷിക്കുന്നു.
ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെയും സൂചിക പ്രകാരം നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍31,000 കോടി രൂപ മുതല്‍ മുടക്കേണ്ടതുണ്ട്.

ദേശീയ ദുരന്തനിവാരണ നിയമപ്രകാരം രൂപീകരിച്ച സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ 987.73കോടി രൂപയാണ് ലഭ്യമായിട്ടുള്ളത്. ഇതില്‍ 586.04 കോടി രൂപ നാളിതുവരെ ചിലവായിട്ടുണ്ട്. നിലവില്‍ 706.74 കോടി രൂപ കൂടി ലഭ്യമായാലേ നാളിതുവരെയുള്ള ബാധ്യത തീര്‍ക്കാനാവുകയുള്ളൂ. ഇതില്‍ കേന്ദ്ര സര്‍ക്കാരിന് തന്നെ റേഷന്‍ ഇനങ്ങളിലും രക്ഷാപ്രവര്‍ത്തനത്തിനായി വിമാനങ്ങള്‍ ഉപയോഗിച്ചതിനുമായി290.74 കോടി രൂപ നല്‍കേണ്ടതുണ്ട് എന്നതാണ് നിലവിലുള്ള സ്ഥിതി.

എസ്.ഡി.ആര്‍.എഫിലുള്ള തുക മുഴുവന്‍ വിനിയോഗിച്ചാലും ബാധ്യതപ്പെട്ട തുക മുഴുവന്‍ കൊടുത്തുതീര്‍ക്കാന്‍ നിലവിലുള്ള ഫണ്ട് പര്യാപ്തമല്ല.

കേരള പുനര്‍നിര്‍മ്മാണ പദ്ധതി (RKI)

നമ്മുടെ പുനര്‍നിര്‍മ്മാണം എങ്ങനെ നടത്താമെന്ന് സംബന്ധിച്ച ഒരു കാഴ്ചപ്പാട് സര്‍ക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ആസൂത്രണത്തിലും നിര്‍മ്മാണത്തിലും വേഗതയും കാര്യക്ഷമതയും ഉള്‍ക്കൊണ്ടുള്ളതാണ് അത്. കേരള പുനര്‍നിര്‍മ്മാണ പദ്ധതി (Rebuild Kerala Initiative) എന്ന പേരിലാണ് അത് അറിയപ്പെടുന്നത്.

ദുരന്തത്തെ അതിജീവിക്കാന്‍ പറ്റുന്നവിധം ആസ്തികളെയും ജീവിതോപാധികളെയും സംരക്ഷിക്കാന്‍ കഴിയുന്ന വിധമുള്ള ഒന്നായാണ് ഇത് വിഭാവനം ചെയ്തിട്ടുള്ളത്. അതോടൊപ്പം ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് വേഗം മടക്കിക്കൊണ്ടുവരാനാവുക എന്ന സുപ്രധാനമായ കാഴ്ചപ്പാടും ഇത് മുന്നോട്ടുവയ്ക്കുന്നു. സമൂഹത്തിലെ എറ്റവും പിന്നോക്കംകിടക്കുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ പ്രത്യേകമായി കണ്ടുകൊണ്ടുള്ള പുനര്‍നിര്‍മ്മാണമാണ് ലക്ഷ്യംവയ്ക്കുന്നത്.

പ്രകൃതിക്കനുയോജ്യമായ നിര്‍മ്മാണങ്ങള്‍

പ്രളയം പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ തകര്‍ന്നുപോകാത്ത നിര്‍മ്മാണങ്ങളാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. ഭൂമിശാസ്ത്രപരവും പാരിസ്ഥിതികവുമായ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടുള്ള നിര്‍മ്മാണമാണ് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

റോഡുകളെ ഉയര്‍ത്തിക്കൊണ്ടും നീരൊഴുക്കിനുള്ള ശേഷി മെച്ചപ്പെടുത്തിക്കൊണ്ടും മാത്രമേ ഇത് നടപ്പിലാക്കാനാവൂ. മണ്ണിടിച്ചില്‍ സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ സംരക്ഷണം എന്നതും പ്രധാനമായി കണ്ടുകൊണ്ടുള്ള ഇടപെടലാണ് ഇത്. സ്വാഭാവിക പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടും മനുഷ്യവാസകേന്ദ്രങ്ങളെ നിലനിര്‍ത്തുകയും ചെയ്തുകൊണ്ടുള്ള സമീപനമായിരിക്കും ഇതിലുണ്ടാവുക. പ്രാദേശിക-കാലാവസ്ഥാ സവിശേഷതകളുമായി പൊരുത്തപ്പെടുന്ന മെച്ചപ്പെട്ട നൂതന സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുക എന്നതും പ്രധാനമാണ്. നാടിന് ചേര്‍ന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ഇതിലൂടെ നിര്‍മ്മാണം ഏറെക്കാലം നിലനിര്‍ത്താന്‍ മാത്രമല്ല,പാരിസ്ഥിതികമായ തകര്‍ച്ചയെ ലഘൂകരിക്കാനും സാധ്യമാകും. അങ്ങനെ നാം ചെലവിടുന്ന പണം നാടിന്റെ വികസനത്തിന് ഉപയോഗിക്കാന്‍ കഴിയുകയും ചെയ്യുന്നു.

മണ്ണിന്റെ ഘടനാപരമായ സവിശേഷതകളും ഭൗമരൂപ-ജലശേഖര പഠനങ്ങള്‍ ഉള്‍പ്പെടെയുള്ള മെച്ചപ്പെട്ട സാങ്കേതിക സംവിധാനങ്ങളും ഉള്‍ക്കൊണ്ടുമായിരിക്കും പുനര്‍നിര്‍മ്മാണ പദ്ധതി തയ്യാറാക്കുക. പദ്ധതികളുടെ ദീര്‍ഘകാല നിലനില്‍പ്പിനും ദുരന്തങ്ങളെ അതിജീവിക്കാനുള്ള ശേഷിയും ഇതുവഴി ഉറപ്പുവരുത്താനാവും. അതിനുതകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ പദ്ധതി രൂപകല്പനകളില്‍ വരുത്തുന്നതിന് ശ്രദ്ധിക്കുന്നതാണ്. ഇതിനായി ഓര്‍ഗാനിക് ആര്‍ക്കിടെക്ചര്‍ (ജൈവിക വാസ്തുവിദ്യാ) മാതൃകകളും പരമാവധി ഉപയോഗപ്പെടുത്തുന്ന രീതിയായിരിക്കും അവലംബിക്കുക.
നൂതനവും ആധുനികവുമായ സാങ്കേതികവിദ്യകള്‍

പാരിസ്ഥിതിക സംരക്ഷണത്തെ പ്രധാനമായി കണ്ടുകൊണ്ട് വിഭവ ഉപയോഗത്തില്‍ മിതത്വം പുലര്‍ത്തും. കാര്യക്ഷമതയുള്ള സാങ്കേതികവിദ്യകളിലേക്കും നിര്‍വ്വഹണ രീതികളിലേക്കും മാറുന്നതിനുള്ള അവസരമായി ഈ സാഹചര്യത്തെ പ്രയോജനപ്പെടുത്തുന്ന സമീപനമുണ്ടാകും.

ചില നിര്‍മ്മാണ വസ്തുക്കള്‍ക്ക് ആവശ്യമായ പ്രാഥമിക ചെലവ് ഉയര്‍ന്നതാകാം. എന്നാല്‍ തേയ്മാനമില്ലാതെ നിലനില്‍ക്കുക വഴി ദീര്‍ഘകാലാടിസ്ഥാനത്തില്‍ അത് കൂടുതല്‍ ലാഭകരമായിരിക്കും. അതിലൂടെ നിര്‍മ്മാണങ്ങളുടെ ദീര്‍ഘകാല നിലനില്‍പ്പു ഉറപ്പുവരുത്താനും കഴിയും. കൂടുതലായി ചിലവഴിക്കപ്പെടുന്ന തുക അതുകൊണ്ട്തന്നെ അധികമായിത്തീരുകയുമില്ല.

ആധുനികവും നൂതനവുമായ സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ പദ്ധതിയുടെ എറ്റവും പ്രധാനമായ സവിശേഷതയായിരിക്കും. അതിലൂടെ ഏറ്റെടുക്കപ്പെടുന്ന പദ്ധതികള്‍ ഏറ്റവും നവീനമായ രീതിയില്‍ നടപ്പാക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയും. ഉപഭോക്തൃ വിഭവ ഉപയോഗത്തില്‍ സ്മാര്‍ട്ട് ടെക്‌നോളജികളുടെ ഉപയോഗം കൊണ്ടുവരും. അതുവഴി ദുരന്ത സാധ്യതയുടെ ശാസ്ത്രീയ പ്രവചന സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ പറ്റുന്ന സ്ഥിതിയുമുണ്ടാകും. അതിലൂടെ ദുരന്തങ്ങളെ മുന്‍കൂട്ടി അറിയുന്നതിനും ദുരന്തസമയത്ത് പെട്ടെന്ന് ഒഴിപ്പിക്കല്‍ മാര്‍ഗ്ഗങ്ങള്‍ കൊണ്ടുവരുന്നതിനും സഹായകമാവുകയും ചെയ്യും.

ദുരിതാശ്വാസപ്രവര്‍ത്തനത്തിന് സഹായകരമായ സംവിധാനങ്ങളെയും ഇതുവഴി വികസിപ്പിക്കാനാവും. ഭാവിയില്‍ ദുരന്ത നിവാരണത്തില്‍ ഇടപെടുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വര്‍ദ്ധിപ്പിക്കാനും ആകും. മാത്രമല്ല,ദുരന്തത്തിന്റെ ആഘാതം ഏറ്റവും കുറച്ചുകൊണ്ടുവരുന്നതിനും ഇത്തരം സമീപനം സഹായകമായിരിക്കും.

ഭാവികാല ദുരന്ത പരിപാലനത്തിന് സുസ്ഥിരമായ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിയുക എന്നതും പ്രധാനമാണ്. അതിനായി കാലാവസ്ഥ, മഴലഭ്യത, മണ്ണുഘടന തുടങ്ങി വിവിധ ഘടകങ്ങളുടെ വിപുലമായ ശേഖരം തയ്യാറാക്കപ്പെടേണ്ടതുണ്ട്. നിലവിലുള്ള ഡേറ്റാ അനലറ്റിക്‌സ് സിസ്റ്റങ്ങള്‍ പോലുള്ള ആധുനിക വിവരസംവേദന സാങ്കേതികവിദ്യാ സംവിധാനങ്ങളെയും ഇതിനായി ഉപയോഗപ്പെടുത്താന്‍ കഴിയും. ഇതിനെയൊക്കെ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ദുരന്ത പരിപാലന- നിരീക്ഷണ സംവിധാനങ്ങളാണ് രൂപപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്.

നീതിപൂര്‍വ്വ പുനരധിവാസ നടപടികള്‍

പുനരധിവാസത്തിനായുള്ള നടപടികളെല്ലാം തയ്യാറാക്കപ്പെടുന്നത് ദുരന്തബാധിത ജനങ്ങളേയും ദുരന്തബാധിത കുടുംബങ്ങളേയും കണക്കിലെടുത്തുകൊണ്ടാവണം. അവര്‍ക്കു നേരിട്ട ആഘാതവും അവരുടെ സാമൂഹ്യ സാമ്പത്തിക നിലവാരവും ഇതില്‍ പരിഗണിക്കണം. ഇതുകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് പുനരധിവാസത്തിനുള്ള പ്രവര്‍ത്തന പദ്ധതിയും സമയക്രമവും നിശ്ചയിക്കപ്പെടുന്നത്.

കാര്യക്ഷമത ഉറപ്പാക്കല്‍

പദ്ധതികള്‍ കാര്യക്ഷമമായി ദീര്‍ഘകാലം പ്രവര്‍ത്തിക്കണമെങ്കില്‍ അവയുടെ നടത്തിപ്പിന് ചുമതലപ്പെട്ട ഏജന്‍സികളുടെ സാങ്കേതികവും നിര്‍വ്വഹണപരവുമായ ശേഷി വളരെ പ്രധാനമാണ്. അതിനാല്‍ Rebuild Kerala Initiative ന്റെ കീഴില്‍, ബന്ധപ്പെട്ട സര്‍ക്കാര്‍ ഏജന്‍സികളുടെയും വകുപ്പുകളുടെയും ശേഷി വികസനത്തിനുള്ള നടപടികളുണ്ടാകും. സാങ്കേതിക സ്ഥാപനങ്ങളുടെ സഹായവും ആഗോളതല മികവുറ്റ സങ്കേതങ്ങളുടെ മാതൃകകളും ഇതിനായി ഉപയോഗപ്പെടുത്തും.

ആസ്തി പരിപാലന ചട്ടക്കൂടുകളുടെ രൂപീകരണം

പൊതുമുതല്‍ ഉപയോഗിച്ചു നിര്‍മ്മിക്കപ്പെടുന്ന ആസ്തികളുടെ നിലനില്‍പ്പ് ഉറപ്പാക്കാനാകുന്ന പൊതു ആസ്തി പരിപാലന സംവിധാനങ്ങള്‍ ഉണ്ടാവുക എന്നത് പ്രധാനമാണ്. റോഡുകളുടെ പരിപാലനവും അതിനായി നീക്കി വയ്ക്കാനാകുന്ന ധനവിഭവ പരിമിതിയും നാം നേരിടുന്ന പ്രധാനപ്പെട്ട പ്രശ്‌നമാണ്. ഇത് മറികടക്കുന്നതിന് മറ്റു പല രാജ്യങ്ങളിലും വിജയകരമായി നടപ്പാക്കപ്പെട്ടിട്ടുള്ള മാതൃകകള്‍ നമുക്ക് സ്വീകരിക്കാനാവണം. അതിനായി പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തവും ചുമതലയും ഉറപ്പാക്കുന്നതിനുള്ള സാദ്ധ്യതയും പരിശോധിക്കുന്നതാണ്.

പ്രക്രിയകളുടേയും നടപടികളുടേയും ലഘൂകരണം

വളരെ വിപുലമായ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനമാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്. അതുകൊണ്ട് തന്നെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ എടുക്കാനും അത് നടപ്പിലാക്കാനും കഴിയേണ്ടതുണ്ട്. അതിനായി ചുവപ്പുനാടകളില്‍ നിന്ന് വിമുക്തമായ രീതിയില്‍ ഇതിനെ മുന്നോട്ടുകൊണ്ടുപോകും. അതോടൊപ്പം തന്നെ പ്രവര്‍ത്തനത്തിലെ സുതാര്യതയും സമ്പത്തിന്റെ ഉപയോഗത്തിലുള്ള കൃത്യതയും ഉറപ്പാക്കാന്‍ കഴിയണം.

പ്രവര്‍ത്തനപരിപാടി

പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണ- പുനര്‍നിര്‍മ്മാണ ആവശ്യങ്ങള്‍ പൊതുവായി താഴെപ്പറയുന്ന വിഭാഗങ്ങളില്‍ പെടുന്നു.
a) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ റോഡുകളുടെ പുനര്‍നിര്‍മ്മാണം
b) വീടുകളുടെ പുനര്‍നിര്‍മ്മാണം
c) ഉപജീവനോപാധികളുടെ വീണ്ടെടുപ്പ് 
d) PWD റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണിയും പുനര്‍നിര്‍മ്മാണവും
e) പൊതുകെട്ടിടങ്ങളുടെ വലിയ അറ്റകുറ്റപ്പണികളും പുനര്‍നിര്‍മ്മാണവും.

ഇവയെല്ലാം ഏറെ പ്രധാനപ്പെട്ട ദൗത്യമായി കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ മുമ്പില്‍ വരുന്നതാണ്.

പരിസ്ഥിതി സൗഹൃദപരമായ ഇടപെടല്‍

ഗണ്യമായ തോതില്‍ പരിസ്ഥിതി സംരക്ഷണ പ്രകൃതി സൗഹൃദ ഇടപെടലുകള്‍ ആവശ്യമായ വികസന പദ്ധതികളും ഇതിന്റെ ഭാഗമായി ഉയര്‍ന്നുവരുന്നുണ്ട്. അവയെ പ്രത്യേകമായി കണ്ടുകൊണ്ട് ഇടപെടാനാവണം. വിവിധ പ്രദേശങ്ങളില്‍ ആ മേഖലയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാവണം ഇത് നടപ്പിലാക്കേണ്ടത്. ചില പ്രദേശങ്ങളുടെയും മേഖലകളെയും ഈ സവിശേഷതയോടെ കാണാനാവണം.
i. കുട്ടനാട് പ്രദേശം
ii. പുഴയോരങ്ങളുടേയും പാരിസ്ഥിതിക ദുര്‍ബ്ബല മേഖലകളു ടേയും സംരക്ഷണം.
iii. രൂക്ഷമായ കടലാക്രമണത്തിനും മനുഷ്യവാസ കേന്ദ്രങ്ങളുടെ നഷ്ടത്തിനും സാദ്ധ്യതയുള്ള തീരപ്രദേശങ്ങളുടെ സംരക്ഷണം.
iv. കനാലുകളുടെ നീരൊഴുക്കു ശേഷി ഉയര്‍ത്തലും പ്രളയസാദ്ധ്യത കുറയ്ക്കലും ഉള്‍പ്പെടെ ജലശേഖരങ്ങളുടെ സംരക്ഷണത്തിനും പരിപോഷണത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള പ്രവര്‍ത്തനങ്ങള്‍.
v. മണ്ണിടിച്ചില്‍ സാദ്ധ്യത ഒഴിവാക്കുന്നതിനും മണ്ണിടിച്ചില്‍ ഉണ്ടായ ഇടങ്ങളുടെ വീണ്ടെടുപ്പിനുമുള്ള നടപടികള്‍,വയനാട്ടിലേയും ഇടുക്കിയിലേയും മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാദ്ധ്യതയുള്ള പ്രദേശങ്ങളുടെ പരിസ്ഥിതി സൗഹൃദ -സുസ്ഥിര വികസനവും ദുരന്ത സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍.

തന്ത്രപ്രധാനമായ വലിയ വികസന പദ്ധതികള്‍

ഇതോടൊപ്പം തന്ത്ര പ്രധാനമായ ചില വികസന പദ്ധതികളും ഇതിന്റെ ഭാഗമായി മുന്നോട്ടുവയ്ക്കുന്നുണ്ട്. അവ ഇവയാണ്.
i. മുഖ്യ വ്യവസായ വാണിജ്യ കേന്ദ്ര സ്ഥാനമെന്ന നിലയ്ക്ക് കൊച്ചിയുടെ സമഗ്ര വികസനം.
ii. പ്രധാന മെട്രോ നഗരങ്ങളായ തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സമഗ്ര പശ്ചാത്തല സൗകര്യ വികസനത്തിനുള്ള പദ്ധതി
iii. പതിനാലു ജില്ലകളിലും ഭാവികേരളത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള മാതൃകാ പദ്ധതികള്‍
iv. പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആദിവാസി, തീരദേശത്തെ മത്സ്യ ത്തൊഴിലാളി മേഖലകളുടെ സമഗ്ര പുനരധിവാസ വികസന പദ്ധതികള്‍.

ഇവയ്ക്ക് ഓരോന്നിനും നിര്‍വ്വഹണത്തിലും ധനവിഭവ ആവശ്യത്തിലും വ്യത്യസ്തമായ സമീപനങ്ങളാണ് ആവശ്യമായുള്ളത്. അവ ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കേണ്ടിവരും.

RKI ആസൂത്രണവും പദ്ധതി രൂപീകരണവും

മേല്‍പ്പറഞ്ഞ കാഴ്ചപ്പാടിന് അനുസൃതമായ രീതിയില്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ ചര്‍ച്ചകള്‍ നടത്തേണ്ടിവരും. അതിലൂടെ നൂതനമായ ആശയങ്ങളെ സ്വാംശീകരിക്കുക എന്നതും പ്രധാനമായിത്തീരും. ഇത്തരത്തില്‍ കൃത്യമായ പരിശോധന നടത്തിയാകും RKI ല്‍ ഉള്‍പ്പെടുത്തേണ്ട പദ്ധതികള്‍ തെരഞ്ഞെടുക്കുന്നത്.

നവ കേരള നിര്‍മ്മിതിക്കുള്ള യുവജനങ്ങളുടെ താത്പര്യം ഉപയോഗപ്പെടുത്തുക എന്നതും പ്രധാനമായി കാണേണ്ടതുണ്ട്. ഇവരുടെ നൂതനാശയങ്ങളും വിവിധ മേഖലകളിലെ വിപുലമായ അനുഭവസമ്പത്തില്‍ നിന്ന് ഉളവാകുന്ന പരിജ്ഞാനവും ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാവുന്നവരില്‍ വളരെ ക്രിയാത്മകമായ ആശയങ്ങളുള്ളവര്‍ ഉണ്ടാകും. അതോടൊപ്പം ഭാഗികമോ പൂര്‍ണ്ണമോ ആയി വികസിപ്പിക്കപ്പെട്ട പദ്ധതി നിര്‍ദ്ദേശങ്ങള്‍ കൈവശമുള്ളവരും ഉണ്ടാകും. ഇത്തരം വ്യക്തികളേയും സ്ഥാപനങ്ങളേയും ഉള്‍ക്കൊണ്ട് മുന്നോട്ടുപോകുക എന്നതും പ്രധാനമാണ്. വിവിധ മേഖലകളില്‍ നിന്ന് മുന്നോട്ടുവെയ്ക്കപ്പെടുന്ന ആശയങ്ങളെ കൂട്ടിയിണക്കി സമഗ്രമായി ഉപയോഗപ്പെടുത്തുന്നുവെന്നതുകൂടിയാണ് Rebuild Kerala Initiative ന്റെ മറ്റൊരു സവിശേഷത. മേല്‍പ്പറഞ്ഞ ലക്ഷ്യത്തോടെ, നൂതന വികസനാശയങ്ങളുടെ സമാഹരണത്തിനും വികസനത്തിനുമായി താഴെപ്പറയുന്ന പ്രവര്‍ത്തന പദ്ധതിയാണ് Rebuild Kerala Initiative മുന്നോട്ടു വയ്ക്കുന്നത്.

വികസന സെമിനാറുകള്‍

ഈ പദ്ധതി നടപ്പിലാക്കുന്നതിന് ആശയങ്ങള്‍ സ്വീകരിക്കുക എന്ന സമീപനവും മുന്നോട്ടുവയ്ക്കുന്നുണ്ട്. മേഖലാ, പ്രാദേശിക തലങ്ങളിലായി അച്ചടി-ദൃശ്യ മാധ്യമങ്ങളുമായി ചേര്‍ന്ന് വികസന സെമിനാറുകള്‍ ഇതിന്റെ ഭാഗമായി നടത്തുന്നതാണ്. ദുരിത ബാധിത ജില്ലകളിലെ എം.എല്‍എമാരുടെയും എംപിമാരുടെയും നേതൃത്വത്തില്‍ മെച്ചപ്പെട്ട പുനര്‍നിര്‍മ്മാണ ആശയങ്ങളുടെ രൂപീകരണത്തിനായി അര്‍ത്ഥ പൂര്‍ണ്ണമായ സംവാദങ്ങള്‍ നടത്തും. ഇങ്ങനെ രൂപീകരിക്കപ്പെടുന്ന ആശയങ്ങള്‍ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ സഹായത്തോടെ വിശദമായി പരിശോധിച്ച് പ്രോജക്ട് ആശയങ്ങളായി മാറ്റും. ഈ നടപടി Rebuild Kerala Initiative സെക്രട്ടേറിയറ്റ് നിര്‍വഹിക്കും. തുടര്‍ന്ന് അവ പ്രയോഗിക്കുന്നതിനുള്ള പദ്ധതികളായി ഇത് വികസിപ്പിക്കപ്പെടും.

ആശയരൂപീകരണം

സവിശേഷ മേഖലകളുമായി ബന്ധപ്പെട്ടും പുനര്‍നിര്‍മ്മാണ ആശയങ്ങളെക്കുറിച്ചും പ്രത്യേകമായ ഹാക്കത്തോണുകള്‍ (സാങ്കേതികവിദ്യ അടിസ്ഥാനപ്പെടുത്തിയ ആശയങ്ങള്‍ അവിഷ്‌ക്കരിക്കുന്നതിനും പങ്കുവയ്ക്കുന്നതിനുമുള്ള സംവിധാനം) സംഘടിപ്പിക്കുന്നതാണ്. ഇവ പ്രധാനമായും സംസ്ഥാനത്തിനു പുറത്തു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദ്ധരായ കേരളീയരില്‍ നിന്നുള്ള വികസനനിര്‍ദ്ദേശങ്ങളുടെ സമാഹരണം ലക്ഷ്യമാക്കിയുള്ളതാണ്.

ആശയവിനിമയം:

തങ്ങളുടെ പ്രദേശത്തെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നൂതന ആശയങ്ങള്‍ രൂപീകരിക്കാനും സംവദിക്കാനുമായി സ്‌കൂള്‍ / കോളജ് തലങ്ങളില്‍ അനുയോജ്യമായ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്നതും ഇതിന്റെ ഭാഗമായി പ്രോത്സാഹിപ്പിക്കും.

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ കണ്ടെത്തുന്ന പദ്ധതികള്‍: 
ഒന്നിലേറെ തദ്ദേശഭരണസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്നതും പ്രസ്തുത മേഖലയുടെ പൊതു ആവശ്യമായതുമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. രണ്ടോ മൂന്നോ മുഖ്യ അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ ജില്ലാ പഞ്ചായത്തുകളുടെയും മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളുടെയും നേതൃത്വത്തില്‍ രൂപീകരിക്കുന്നതാണ്.
സര്‍ക്കാര്‍ വകുപ്പുകള്‍ കണ്ടെത്തുന്ന പദ്ധതികള്‍

ജല അതോറിറ്റി, ജലസേചന വകുപ്പ്,പൊതുമരാമത്തു വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികളും ഇതിന്റെ ഭാഗമായി ആവിഷ്‌ക്കരിക്കും. സംസ്ഥാനത്തിന്റെ ഭാവിവികസനത്തിന് പൊതുവേ ഗുണകരമായ മാറ്റം ഉണ്ടാക്കുന്നതായിരിക്കും അത്. മാത്രമല്ല, ദുരന്തസാദ്ധ്യതയുള്ള പ്രദേശങ്ങള്‍ക്കു സഹായസംവിധാനം ഒരുക്കുന്നതുമായ പദ്ധതികളും അതിലുള്‍പ്പെടും. അവരുടെ വാര്‍ഷിക പദ്ധതി ബജറ്റിന് ഉപരിയായി ഇത്തരം കാഴ്ടപ്പാടുകള്‍ രൂപീകരിക്കുന്നതിനും നിര്‍ദ്ദേശിക്കാവുന്നതാണ്.

മുഖ്യ പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍

മുഖ്യമായ പശ്ചാത്തല സൗകര്യവികസന പദ്ധതികള്‍ എന്നത് പ്രധാനമായും പദ്ധതി കൂട്ടാളിയാല്‍ (അതൊരു സ്‌പോണ്‍സറോ,കമ്പനിയോ, പ്രാദേശിക കൂട്ടായ്മകളോ ആകാം) നയിക്കപ്പെടുന്നതായിരിക്കും. മാത്രമല്ല, ഇവ മാതൃകാ പദ്ധതികളോ വ്യക്തമായി നിര്‍വചിക്കാവുന്ന പരിധികളോടു കൂടിയ വലിയ പ്രോജക്ടുകളോ ആയിരിക്കും. ഇതിന്റെ ചെലവുകള്‍ സ്വയം പര്യാപ്തമായ രീതിയിലോ ചെറിയൊരു ഭാഗം ഗ്യാപ്പ് ഫണ്ടിംഗ് സര്‍ക്കാരില്‍ നിന്നും ലഭ്യമാക്കി ലാഭകരമായി പ്രവര്‍ത്തിക്കാനാകുന്നതോ ആയിരിക്കും. 
* ആശയരൂപീകരണ ഹാക്കത്തോണുകളുടെ നടത്തിപ്പ്,നവീനാശയ കൈമാറ്റങ്ങള്‍ക്കുള്ള വേദി, പ്രോജക്ട് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കല്‍, എന്നിവ ഓണ്‍ലൈനിലൂടെ കൈകാര്യം ചെയ്യുന്ന രീതിയായിരിക്കും ഉണ്ടാവുക. പദ്ധതി പരിശോധനകളും അംഗീകാരങ്ങളും ഇതിലൂടെ തന്നെ നടപ്പിലാക്കാനാവും. ഈ സംവിധാനം താമസംവിനാ തയ്യാറാക്കി പ്രവര്‍ത്തനക്ഷമമാക്കും.
* നിര്‍വ്വഹണത്തിനായി നിര്‍ദ്ദേശിക്കപ്പെടുന്ന പദ്ധതികളുടെ ഗുണഭോക്തൃ സ്വീകാര്യത അറിയുന്നതിനായുള്ള ഇ-പോളിങ് സംവിധാനം ഏര്‍പ്പെടുത്തും. മേല്‍പ്പറഞ്ഞ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ ഭാഗമായിരിക്കും ഇത്. Rebuild Kerala Initiative ലെ എല്ലാ പദ്ധതികളും ഉപദേശക സമിതിയുടേയും മന്ത്രിതല സമിതിയുടേയും അംഗീകാരത്തിനു സമര്‍പ്പിക്കുന്നതായിരിക്കും. ഇതിന് മുമ്പായി ഒന്നോ രണ്ടോ ആഴ്ച പദ്ധതി കൂട്ടാളികളുടെ അഭിപ്രായങ്ങള്‍ക്കായി പ്രസ്തുത ഓണ്‍ലൈന്‍ സംവിധാനത്തില്‍ അപ് ലോഡ് ചെയ്യും.

പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്ന വിവിധ നിര്‍ദ്ദേശങ്ങള്‍ക്ക് ഇത്തരത്തില്‍ ബന്ധപ്പെട്ടവരുടെ സ്വീകാര്യതകൂടി കണ്ടെത്തിയായിരിക്കും പരിഗണിക്കുക. പദ്ധതി തെരഞ്ഞെടുപ്പിന്റെ നീതിയുക്തതയും കരുത്തും വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായകമാവും.

ക്രൗഡ് ഫണ്ടിംഗ്

31,000 കോടി രൂപ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമുണ്ടെന്നാണ് യു.എന്‍. ഏജന്‍സികളുടെ കണക്കുകളിലൂടെ വ്യക്തമാകുന്നത്. ഈ പണം സ്വരൂപിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിനുവേണ്ടി വിവിധതരത്തിലുള്ള

വിഭവസമാഹരണ രീതികള്‍ ആവിഷ്‌ക്കരിക്കേണ്ടി വരും. 
വിവഭസമാഹരണത്തിന്റെ മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ക്രൗഡ് ഫണ്ടിംഗ്. ഒരു പ്രത്യേക ആവശ്യം കണ്ടെത്തുകയും അതിന് ആവശ്യമായ ഫണ്ടിംഗ് ഒരു പ്രത്യേക വ്യക്തികളോ സ്ഥാപനങ്ങളോ ഗ്രൂപ്പുകളോ നിര്‍വ്വഹിക്കുന്ന രീതിയാണ് ക്രൗഡ് ഫണ്ടിംഗ് കൊണ്ട് പൊതുവില്‍ വിഭാവനം ചെയ്യുന്നത്. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ് ഫോം നിയതമായ പദ്ധതികള്‍ക്ക് ആവശ്യമായ ധനസമാഹരണം ചെറിയ തുക മുതല്‍ വലിയ സംഭാവന വരെ സമാഹരിക്കുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വ്യക്തിഗത ഭവനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണത്തിനും മൃഗസംരക്ഷണ മേഖലയില്‍ ഉണ്ടായ നഷ്ടം നികത്തുന്നതിനാവശ്യമായ പദ്ധതികളുടെ വിശദാംശങ്ങളും ഇപ്പോള്‍തന്നെ പോര്‍ട്ടലില്‍ ലഭ്യമാണ്. ആരോഗ്യമേഖലയില്‍ ഉണ്ടായിട്ടുള്ള നാശനഷ്ടം പരിഹരിക്കാന്‍ ആവശ്യമായ പദ്ധതികള്‍ തയ്യാറാക്കിക്കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിലെ ഇത്തരം ഇടപെടലുകളുടെ സാധ്യത ഇതില്‍ ഉണ്ടാകുന്നതാണ്.

ഈ പദ്ധതി തയ്യാറാക്കുന്നത് സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമാണ്. പോര്‍ട്ടലില്‍ ലഭ്യമാക്കിയ പദ്ധതികളിലേയ്ക്ക് വ്യക്തികള്‍, സ്ഥാപനങ്ങള്‍,കമ്പനികള്‍ എന്നിവയ്ക്ക് ലോകമെമ്പാടും നിന്ന് സംഭാവനകള്‍ നല്‍കാന്‍ കഴിയും. ഇത്തരത്തില്‍ ഏതെങ്കിലുമൊരു പ്രോജക്ടിന് പൂര്‍ണ്ണമായോ, ഭാഗികമായോ ധനസഹായം ലഭ്യമാക്കിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പദ്ധതി നടത്തിപ്പിന്റെ പുരോഗതി പോര്‍ട്ടലില്‍ കൂടി നിരീക്ഷിക്കാനും വിലയിരുത്താനും സൗകര്യമൊരുക്കിയിട്ടുണ്ട്. പോര്‍ട്ടല്‍ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും വിവിധ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയാനും അവര്‍ക്ക് താല്‍പ്പര്യമുള്ള മേഖലകളില്‍ പുനര്‍നിര്‍മ്മാണം നടത്താനുമുള്ള ജില്ല, പഞ്ചായത്ത് എന്നിവ തെരഞ്ഞെടുക്കാനും സാധിക്കും. അതിലൊന്നോ,ഒന്നിലേറെയോ പദ്ധതികളില്‍ നിക്ഷേപിക്കാനും ഏതെങ്കിലും പദ്ധതിയില്‍ ഭാഗികമായി ധനസഹായം ലഭ്യമാക്കാനും അവസരമുണ്ടാകും. തികഞ്ഞ സുതാര്യതയും വിശ്വസനീയതയും ഉറപ്പാക്കി കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കുവഹിക്കാന്‍ താല്‍പ്പര്യമുള്ള ഏതൊരാളെയും അണിനിരത്താനുതകുന്ന തരത്തിലാണ് ക്രൗഡ് ഫണ്ടിംഗ് പോര്‍ട്ടല്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത്തരത്തില്‍ നല്‍കുന്ന സംഭാവനകള്‍ക്ക് 80Gവകുപ്പ് പ്രകാരമുള്ള ആദായനികുതി ഇളവ് ലഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍ അസോസിയേഷനുകള്‍, ബിസിനസ്സ് സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്,നെറ്റ്ബാങ്കിംഗ് തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ വിവിധ പദ്ധതികള്‍ക്കായി സംഭാവന നല്‍കാവുന്നതാണ്. ഇതിലേക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ഇടപെടലാണ് ഉണ്ടാകേണ്ടത്.

സ്ഥാപനതല ക്രമീകരണങ്ങള്‍

രണ്ടോ മൂന്നോ വര്‍ഷക്കാലയളവിലേക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളേയും ഏജന്‍സികളേയും ഒന്നിച്ചു ചേര്‍ക്കുന്ന മള്‍ട്ടി സെക്ടര്‍ പ്രവര്‍ത്തനമായിരിക്കും കേരള പുനര്‍നിര്‍മ്മാണ പദ്ധതി (RKI)യിലൂടെ നടപ്പാക്കുക. ഇതിനനുയോജ്യമായ സ്ഥാപനതല ക്രമീകരണങ്ങള്‍ അതുകൊണ്ടുതന്നെ പ്രധാനമാണ്. നേരിട്ട ദുരന്തത്തിന്റെ വൈപുല്യം,ആവശ്യമായ ആസൂത്രണം,നിര്‍വ്വഹണത്തിന്റെ സങ്കീര്‍ണ്ണതകള്‍,ധനവിഭവ പരിപാലനം, നല്‍കേണ്ട സേവനങ്ങള്‍ തുടങ്ങിയവയ്ക്കായി പൂര്‍ണ്ണ സമര്‍പ്പിതമായ സംവിധാനം ആവശ്യമാണ്. Rebuild Kerala Initiativeന്റെ നടത്തിപ്പിനുള്ള സ്ഥാപനതല ക്രമീകരണത്തിന്റെ രൂപരേഖ താഴെ കൊടുക്കുന്നു.

മന്ത്രിസഭ

മന്ത്രിസഭയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലും നിരീക്ഷണത്തി ലുമാണ്, കേരള പുനര്‍നിര്‍മ്മാണ പദ്ധതി (RKI) നടപ്പാക്കപ്പെടുക. Rebuild Kerala Initiative ന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ആവശ്യമുള്ള സമയത്ത് ഫലപ്രദമായ തീരുമാനങ്ങള്‍ ലഭ്യമാക്കുന്നതിനും മന്ത്രിസഭ ഇടയ്ക്കിടെ പ്രത്യേക യോഗങ്ങള്‍ ചേരുന്നതായിരിക്കും. റൂള്‍സ് ഓഫ് ബിസിനസ് ഓഫ് ഗവണ്‍മെന്റ് നിര്‍ദ്ദേശിക്കുന്നതുപോലെ, ചീഫ് സെക്രട്ടറിയായിരിക്കും മന്ത്രിസഭായോഗത്തിന്റെ സെക്രട്ടറി.

ഉപദേശക സമിതി

മുഖ്യമന്ത്രി ചെയര്‍മാനും, ബഹു. പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി നാമനിര്‍ദ്ദേശം നല്‍കുന്ന മന്ത്രിമാര്‍,സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഭരണ പരിചയസമ്പന്നരായ പ്രമുഖ വ്യക്തികള്‍, ഒരു യുവ സംരംഭകന്‍,വിവിധ വിഷയമേഖലകളിലെ അഭിജ്ഞരായ വ്യക്തികള്‍ തുടങ്ങിയവരൊക്കെ അടങ്ങുന്ന ഉപദേശക സമിതിയാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്കുവേണ്ടി രൂപീകരിച്ചിട്ടുള്ളത്. ചീഫ് സെക്രട്ടറിയാണ് ഉപദേശക സമിതിയുടെ മെമ്പര്‍ സെക്രട്ടറി.

പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്കു മേലും തങ്ങള്‍ക്കുമുന്നില്‍ സമര്‍പ്പിക്കപ്പെടുന്ന മറ്റിനങ്ങളിലും ഉപദേശവും മാര്‍ഗ്ഗ നിര്‍ദ്ദേശവും നല്‍കുകയാണ് ഉപദേശകസമിതിയുടെ മുഖ്യചുമതല.Rebuild Kerala Initiative ന്റെ കീഴില്‍ ഏറ്റെടുക്കപ്പെടുന്ന എല്ലാ പ്രോജക്ടുകളുടെയും വിശദാംശങ്ങള്‍ ഉപദേശകസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ക്കായി സമര്‍പ്പിക്കുന്നതാണ്

ഉന്നതതല അധികാര സമിതി

ചീഫ് സെക്രട്ടറി അദ്ധ്യക്ഷനും വിവിധ വകുപ്പു സെക്രട്ടറിമാര്‍ അംഗങ്ങളുമായുള്ള ഉന്നതതല അധികാര സമിതി (High Level Empowered Committee)യാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതിക്ക് ഉണ്ടാവുക സര്‍ക്കാര്‍ അതതു സമയത്ത് അഭിജ്ഞ വ്യക്തികളെ ഉന്നതതല അധികാര സമിതിയുടെ (HLEC) ഉപദേശകരായി നിയമിക്കും ഉപദേശകര്‍ തീരുമാനങ്ങളെ ടുക്കുന്നതിനുള്ള സമിതിയിലെ എക്‌സ്-ഒഫിഷ്യോ അംഗങ്ങളായിരിക്കും.

RKIയുടെ കീഴില്‍ വരുന്ന പദ്ധതികളുടെ കാര്യത്തില്‍, മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖകളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കി സമര്‍പ്പിക്കുന്ന പദ്ധതി വിശദാംശ രേഖകള്‍ക്ക് ഭരണാനുമതിക്ക് നല്‍കാനുള്ള അംഗീകാരം നല്‍കേണ്ടത് High Level Empowered Committee ആയിരിക്കും. ഉപദേശക സമിതിയുടേയും മന്ത്രിസഭയുടേയും അംഗീകാരത്തിനായി RKI നിര്‍വഹണ സമിതി മുന്നോട്ടു വയ്ക്കുന്ന പദ്ധതി നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് അംഗീകരിക്കുക, RKI യുടെ ലക്ഷ്യങ്ങള്‍ക്കും പദ്ധതിയുടെ പൊതുവായ പുരോഗതിക്കും അനുഗുണമെന്നു കാണുന്ന പദ്ധതി ആശയങ്ങള്‍ നേരിട്ടു തയ്യാറാക്കി മന്ത്രിസഭയുടെ പരിഗണനയ്ക്കു സമര്‍പ്പിക്കുക, മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖകളുടെ അടിസ്ഥാനത്തില്‍ RKI നിര്‍വഹണ സമിതി (Rebuild Kerala Initiative-Implementation Committee)തയ്യാറാക്കി സമര്‍പ്പിക്കുന്ന പദ്ധതി വിശദാംശ രേഖകള്‍ക്ക് അംഗീകാരം നല്‍കുക, Rebuild Kerala Initiative ന്റെ ഭാഗമായി മന്ത്രിസഭ അംഗീകരിക്കുന്ന വിവിധ പാക്കേജുകളുടെയും പ്രോഗ്രാമുകളുടേയും നിര്‍വ്വഹണ നിരീക്ഷണം, RKIയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിന് മറ്റു സര്‍ക്കാര്‍ വകുപ്പുകളുമായുള്ള പ്രവര്‍ത്തന ഏകോപനം, Rebuild Kerala Initiative ന്റെ നടത്തിപ്പിന് ആവശ്യമായ ധനവിഭവ സമാഹരണത്തില്‍ സര്‍ക്കാരിന് ഉപദേശം നല്‍കല്‍ ഇവയൊക്കെയാണ് ഉന്നതതല അധികാര സമിതിയുടെ (High Level Empowered Committee) ചുമതലകള്‍.

എന്നാല്‍ മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖയില്‍ നിന്നും ഗണ്യമായ വ്യതിയാനം പദ്ധതിയുടെ വിശദാംശ രേഖയില്‍ വരുന്നുവെങ്കില്‍ അതിന് മന്ത്രിസഭയുടെ അംഗീകാരത്തോടു കൂടി മാത്രമേ High Level Empowered Committeeഭരണാനുമതി അംഗീകാരം നല്‍കേണ്ടതുള്ളൂ.

Rebuild Kerala Initiative നിര്‍വ്വഹണ സമിതി

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ നടത്തിപ്പു ചുമതല Rebuild Kerala Initiative ന്റെ നിര്‍വ്വഹണ സമിതിക്കാണ്. കേരള പുനര്‍ നിര്‍മ്മാണ പദ്ധതി(RKI)യുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) ആയി സര്‍ക്കാര്‍ നിയമിക്കുന്ന മുതിര്‍ന്ന ഗവ. സെക്രട്ടറിയുടെ നേതൃത്വത്തിലാണ്Rebuild Kerala Initiative ന്റെ നിര്‍വ്വഹണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുക. Rebuild Kerala Initiative ന്റെ നിര്‍വഹണ സമിതിയുടെ മെമ്പര്‍ സെക്രട്ടറി, Rebuild Kerala Initiative ന്റെCEO ആയിരിക്കും.

Rebuild Kerala Initiative ന്റെ കീഴില്‍ നടപ്പാക്കേണ്ട പദ്ധതികളുടെ പ്രോജക്ട് രൂപരേഖകള്‍ തയ്യാറാക്കിHigh Level Empowered Committeeയുടെ പരിശോധനയ്ക്കു സമര്‍പ്പിക്കുകയും തുടര്‍ന്ന് High Level Empowered Committee യുടെ ശുപാര്‍ശയോടെ മന്ത്രിസഭയുടെ അംഗീകാരത്തിനു സമര്‍പ്പിക്കുകയും ചെയ്യേണ്ടതും മന്ത്രിസഭ അംഗീകരിച്ച പ്രോജക്ട് രൂപരേഖകളുടെ അടിസ്ഥാനത്തില്‍ പദ്ധതി വിശദാംശ രേഖകള്‍ തയ്യാറാക്കേണ്ടതും Rebuild Kerala Initiative – Implementation Committee യാണ്. Rebuild Kerala Initiative ന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭരണചുമതലയും മന്ത്രിസഭ അംഗീകരിച്ചു നല്‍കുന്ന പദ്ധതിപാക്കേജുകളുടെ നിര്‍വ്വഹണത്തിനുള്ള പൂര്‍ണ്ണ ഉത്തരവാദിത്തവും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (CEO) ക്ക് ആയിരിക്കും.

Rebuild Kerala Initiativeസെക്രട്ടേറിയറ്റ്

കേരള പുനര്‍ നിര്‍മ്മാണ പദ്ധതി (RKI)ക്ക് ഒരു സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കുന്നതായിരിക്കും. Rebuild Kerala Initiative ന്റെ രേഖകള്‍ എല്ലാം ഓണ്‍ലൈനായാണ് കൈകാര്യം ചെയ്യാന്‍ ലക്ഷ്യമിടുന്നത്. കേരള പുനര്‍ നിര്‍മ്മാണ പദ്ധതി (RKI)യുടെ തീരുമാനങ്ങള്‍ക്കായി നടക്കുന്ന പ്രത്യേക മന്ത്രിസഭായോഗങ്ങളുടെ സെക്രട്ടേറിയറ്റായി Rebuild Kerala Initiative സെക്രട്ടേറിയറ്റ് പ്രവര്‍ത്തിക്കും.

വകുപ്പുതല സമിതികള്‍

കേരള പുനര്‍നിര്‍മ്മാണ പദ്ധതിയിലെ പ്രോജക്ടുകളുടെ നിര്‍വ്വഹണം സുഗമമാക്കുന്നതിലേക്കായി വിവിധ വകുപ്പ് തല സമിതികള്‍ പ്രവര്‍ത്തിക്കും. പൊതുമരാമത്ത് വകുപ്പ് (റോഡുകള്‍), പൊതുമരാമത്ത് വകുപ്പ് (കെട്ടിടങ്ങള്‍), ജലവിഭവ വകുപ്പ് (ജല വിതരണം), ജലവിഭവ വകുപ്പ് (ജലസേചനം), തൊഴിലും നൈപുണ്യവും വകുപ്പ്, കൃഷി വകുപ്പ് എന്നിവയായിരിക്കും അവ. ഓരോ വകുപ്പുതല സമിതിയിലും ചെയര്‍പേഴ്‌സണായി ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിയുണ്ടാകും.

ജില്ലാതല സമിതികള്‍

ജില്ലാ കളക്ടറുടെ മേല്‍നോട്ടത്തില്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതികളുടെ നിര്‍വ്വഹണം സുഗമമായി നടപ്പാക്കാന്‍ ഒരു സമിതി പ്രവര്‍ത്തിക്കും. 
ഉപസംഹാരം

കാലവര്‍ഷക്കെടുതി കേരളത്തിനേല്‍പ്പിച്ച ആഘാതങ്ങള്‍ പരിഹരിക്കുക എന്നതു മാത്രമല്ല പുനര്‍നിര്‍മ്മാണത്തിലൂടെ ലക്ഷ്യംവയ്ക്കുന്നത്. പുതിയ കാലത്തിന്റെ ആവശ്യങ്ങളും നമ്മുടെ പാരിസ്ഥിതികമായ സവിശേഷതകളെ ഉള്‍ക്കൊണ്ടുകൊണ്ടും കേരളത്തെ രൂപപ്പെടുത്താനുള്ള ഇടപെടല്‍ കൂടിയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. അതിനായി ശാസ്ത്ര സാങ്കേതിക രംഗത്ത് ലോകമാര്‍ജ്ജിച്ച അറിവുകളെ മുഴുവനും സ്വാംശീകരിച്ച് നമ്മുടെ നാടിന് ഉതകുന്ന ഒരു വികസന സമീപനം ഉണ്ടാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ചുവപ്പ് നാടകളില്‍ നിന്ന് വികസന പ്രവര്‍ത്തനങ്ങളെ മോചിപ്പിച്ചെടുക്കുന്നതിനുള്ള ഇടപെടലിന്റെ ഭാഗം കൂടിയാണിത്. ലോകം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട കേരള മോഡല്‍ മുന്നോട്ടുവച്ച സംസ്ഥാനമാണ് നമ്മുടേത്. പുനര്‍നിര്‍മ്മാണത്തിന്റെ കാര്യത്തില്‍ ഒരു പുതിയ കേരള മോഡല്‍ സൃഷ്ടിക്കാനുള്ള ഇടപെടലാണ് കേരള പുനര്‍നിര്‍മ്മാണ പദ്ധതി.

കാലവര്‍ഷക്കെടുതിയെ കേരളം അതിജീവിച്ചത് ഒറ്റക്കെട്ടായാണ്. പുനര്‍നിര്‍മ്മാണത്തിലും അത്തരമൊരു കൂട്ടായ്മ തന്നെ ഉണ്ടെങ്കിലേ വിജയകരമായി ഇത് പൂര്‍ത്തീകരിക്കാനാവൂ. കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതവുമായി ബന്ധപ്പെട്ടതും കേരളത്തിന്റെ ഭാവിക്ക് സഹായകവുമായ ഈ പദ്ധതിയെ ഒറ്റക്കെട്ടായി പിന്തുണയ്ക്കാന്‍ കഴിയേണ്ടതുണ്ട്.

31,000 കോടി രൂപയോളം പുനര്‍നിര്‍മ്മാണത്തിന് അനിവാര്യമായും വേണ്ടിവരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ലഭ്യമാക്കുന്നതിന് വിവിധ തരത്തിലുള്ള സഹായങ്ങള്‍ നേടിയെടുക്കുക എന്നതും പ്രധാനമാണ്. അതിനായുള്ള ഇടപെടലിലൂടെ മാത്രമേ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കൂടുതല്‍ കരുത്തോടെ വളര്‍ത്തിയെടുക്കാനാവൂ. അതിനായി ജനങ്ങളുടെയാകെ സഹായമുണ്ടാകേണ്ടതുണ്ട്. നിയമസഭയിലെ മുഴുവന്‍ അംഗങ്ങളുടെയും പിന്തുണ ഇക്കാര്യത്തില്‍ ഉണ്ടാവുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com