വര്‍ഗീയവാദിയില്‍ നിന്നും വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെതെന്ന് പി രാജീവ്

വിശ്വാസമാണ് പ്രധാനമെന്ന് ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറയുന്നു. അങ്ങനെയാണെങ്കില്‍ വിവിധ മതങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതി ഏതു വിശ്വാസത്തെ പരിഗണിക്കണം
വര്‍ഗീയവാദിയില്‍ നിന്നും വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെതെന്ന് പി രാജീവ്

ആലപ്പുഴ; വര്‍ഗീയവാദികള്‍ വിശ്വാസത്തെ പിടിച്ചെടുത്ത് അധികാരത്തിനുവേണ്ടി പ്രയോഗിക്കുകയാണെന്ന് സിപിഎം നേതാവ് പി രാജീവ്. പറഞ്ഞു. പുന്നപ്ര വയലാര്‍ വാര്‍ഷിക വാരാചരണത്തിന്റെ ഭാഗമായി 'മതവിശ്വാസവും കോടതിവിധിയും' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.വര്‍ഗീയവാദിയില്‍നിന്ന് വിശ്വാസിയുടെ വിശ്വാസത്തെ തിരിച്ചുപിടിച്ച് സംരക്ഷിക്കാനുള്ള മതനിരപേക്ഷ സമരത്തില്‍ എല്ലാവരും പൊരുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും രാജീവ് പറഞ്ഞു.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കെയാണ് മേല്‍ശാന്തിയുടെ 10 വയസിനു മുകളില്‍ പ്രായമുള്ള മകള്‍ നാലുദിവസം സന്നിധാനത്ത് തങ്ങിയത്.അന്ന് മേല്‍ശാന്തിക്കെതിരെ നടപടി വേണമെന്ന് പി എസ് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടില്ല. പൂട്ടിക്കൊണ്ടുപോകുമെന്ന് തന്ത്രിയും പറഞ്ഞില്ല. ഹൈക്കോടതി യുവതീപ്രവേശം വിലക്കിയപ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ അത് നടപ്പാക്കുകയാണ്‌ചെയ്തതെന്നും രാജീവ് പറഞ്ഞു.

സ്ത്രീകള്‍ എല്ലാവരും ക്ഷേത്രത്തില്‍ പോകണമെന്ന് പറയുന്നവരല്ല ഇടതുപക്ഷവും കേരള സര്‍ക്കാരും. സംസ്ഥാനം ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് നടത്തിയ പി എസ് ശ്രീധരന്‍പിള്ള പിന്നീട് പറഞ്ഞു കേരളം കേന്ദ്രത്തോട് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആവശ്യപ്പെടണമെന്ന്. രമേശ് ചെന്നിത്തലയും അതുതന്നെ ആവശ്യപ്പെടുന്നു. അതിവേഗം മാറുന്നതില്‍ ചില ജീവികളെപ്പൊലും നാണിപ്പിക്കുന്നതാണ് ശ്രീധരന്‍പിള്ളയുടെയും രമേശ് ചെന്നിത്തലയുടെയും നിലപാടുകള്‍. ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കെതിരെ നിയമം പാസാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് രാജീവ് പറഞ്ഞു.ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കാന്‍ അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. വിധി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ പിന്നീട് തുടരാന്‍ ഭരണഘടനാപരമായി സര്‍ക്കാരിന് കഴിയില്ല.

വിശ്വാസമാണ് പ്രധാനമെന്ന് ചെന്നിത്തലയും ശ്രീധരന്‍പിള്ളയും പറയുന്നു. അങ്ങനെയാണെങ്കില്‍ വിവിധ മതങ്ങളില്‍പ്പെട്ടവര്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ കോടതി ഏതു വിശ്വാസത്തെ പരിഗണിക്കണം. വിശ്വാസംമാത്രമാണ് ശരിയെന്ന് പറയുന്നതും ഭരണഘടനക്കെതിരായ നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നതും ഫാസിസത്തിലേക്ക് അന്തരീക്ഷം ഒരുക്കിയെടുക്കലാണെന്നും പി രാജീവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com