തിരൂര്‍: വിവിധ സംസ്ഥാനങ്ങളിലെ ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത് ടിവിയുമായി മുങ്ങുന്നയാളെ കസ്റ്റഡിയിലെടുത്ത് തിരൂരില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പ്രഡക്ഷന്‍ വാറന്‍ഡോടെയാണ് ഇയാളെ തിരൂരിലെത്തിച്ചത്. പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശി കക്കയംകോട് വീട്ടില്‍ ശിവകുമാര്‍ (39) ആണ് അറസ്റ്റിലായത്. തിരൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു. കസ്റ്റഡിയില്‍ കിട്ടാന്‍ ഹർജി നല്‍കുമെന്ന് എസ്.ഐ. പറഞ്ഞു.
തിരൂരിലെ ടൂറിസ്റ്റ് ഹോമിലുള്ള സിസിടിവി ദൃശ്യങ്ങളാണ് ശിവകുമാറിനെ തിരിച്ചറിയാന്‍ സഹായിച്ചത്. പാലക്കാട്ടു വച്ച് തിരൂര്‍ പൊലീസിന്റെ വലയില്‍ വീണെങ്കിലും ഇയാൾ തന്ത്രപരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ പൊങ്ങിയ ശിവകുമാര്‍ കാട്ടൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ആര്‍കെ റസിഡന്‍സിയില്‍ റൂമെടുത്ത ശേഷം ടിവിയുമായി മുങ്ങിയപ്പോഴാണ് പിടിയിലായത്.
മാസങ്ങള്‍ക്കു മുൻപ് തിരൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ടൂറിസ്റ്റ് ഹോമില്‍ നിന്ന് ടിവി മോഷ്‌ടിച്ച കേസിലാണ് ഇയാളെ തിരൂരില്‍ കൊണ്ടുവന്നത്. തിരുവനന്തപുരം, ചേര്‍ത്തല, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ സമാന രീതിയില്‍ ടിവികള്‍ മോഷണം പോയ കേസിലെ പ്രതിയും ഇയാളാണെന്ന് സംശയിക്കുന്നു. ഉന്നത കുടുംബത്തില്‍ ജനിച്ച ശിവകുമാര്‍ വിവാഹിതനാണെങ്കിലും വീടുമായി ബന്ധമില്ലാതെ അഞ്ച് വര്‍ഷമായി നാട് ചുറ്റുകയാണ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറില്ല.
ടൂറിസ്റ്റ് ഹോമുകളില്‍ മുറിയെടുത്ത ശേഷം അവിടത്തെ ടിവി വലിയ ബാഗില്‍ ഒളിപ്പിച്ചു കടത്തുകയാണ് പതിവ്. മോഷണം നടത്തുന്ന ടൂറിസ്റ്റ് ഹോമിന് സമീപമുള്ള ടിവി നന്നാക്കുന്ന ഷോപ്പില്‍ എത്തിച്ച് കേടു തീര്‍ക്കാന്‍ ആവശ്യപ്പെട്ട് മടങ്ങും. സെയില്‍സ് എക്‌സിക്യൂട്ടീവാണെന്നു പറഞ്ഞാണ് ബന്ധം സ്ഥാപിക്കുക. കുറച്ചു കഴിഞ്ഞ് കടയില്‍ തിരിച്ചെത്തിയിട്ട് അത്യാവശ്യമായ കാര്യങ്ങള്‍ പറഞ്ഞ് 5000 രൂപ മുതല്‍ 10,000 രൂപ വരെ വാങ്ങി മുങ്ങും. ടിവി കൈവശമുള്ളതുകൊണ്ട് കടക്കാരന്‍ ഇയാള്‍ പറയുന്നത് വിശ്വസിക്കുകയും ചെയ്യും. തിരൂരില്‍ നിന്ന് കടത്തിയ ടിവി തിരൂരില്‍ത്തന്നെ 6000 രൂപക്ക് വില്‍ക്കുകയായിരുന്നു. ഒരു ജില്ലയില്‍ നിന്ന് ടിവി എടുത്താല്‍ അടുത്ത ജില്ലയിലേക്ക് പോകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ