ഓഫാക്കിയതല്ല, കനത്ത ഇടിയിലും മഴയിലും സി.സി.ടി.വി ക്യാമറകള്‍ കേടായതാണ്;  സംഘപരിവാര്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപാനന്ദഗിരി

ആശ്രമം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണ് എന്ന നിലപാടിലുറച്ച് സ്വാമി സന്ദീപാനന്ദഗിരി
ഓഫാക്കിയതല്ല, കനത്ത ഇടിയിലും മഴയിലും സി.സി.ടി.വി ക്യാമറകള്‍ കേടായതാണ്;  സംഘപരിവാര്‍ ആരോപണങ്ങള്‍ക്ക് മറുപടിയുമായി സന്ദീപാനന്ദഗിരി


തിരുവനന്തപുരം: ആശ്രമം ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണ് എന്ന നിലപാടിലുറച്ച് സ്വാമി സന്ദീപാനന്ദഗിരി. ആര്‍എസ്എസ് കാലങ്ങളായി തന്നെ ആക്രമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അക്രമം നടന്നപ്പോള്‍ സി.സി.ടി.വി ക്യാമറകള്‍ ഓഫാക്കിയിരുന്നുവെന്ന സംഘപരിവാര്‍ ആരോപണത്തിനും അദ്ദേഹം മറുപടി പറഞ്ഞു. സിസി ടിവി ക്യാമറ കനത്ത ഇടിയും മഴയും ഉണ്ടായ സമയത്ത് കേടായി പോയതാണ്. ഹാര്‍ഡ് വെയര്‍ നശിച്ചതാണ് എന്നാണ് ശരിയാക്കാന്‍ വന്നവര്‍ പറഞ്ഞത്. രണ്ട് ക്യാമറ കൂടി വയ്ക്കാനിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു. 

ആശ്രമത്തിന് ചുറ്റും കഴിഞ്ഞ ആഴ്ച മൊത്തം ഹിന്ദു ഐക്യവേദിയുടെ പേരില്‍ ഉപരോധം തീര്‍ക്കുമെന്ന് പോസ്റ്ററുകള്‍ പതിപ്പിച്ചുന്നു. ധര്‍ണ നടത്തിയിരുന്നു. അതിന് ശേഷമാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പൊലീസ് സെക്യൂരിറ്റി ഉണ്ട്. ആശ്രമത്തില്‍ പൊലീസ് സെക്യൂരിറ്റി ആവശ്യപ്പെട്ടിരുന്നില്ല. തൊട്ടടുത്തുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആശ്രമം തുടങ്ങുന്ന കാലംമുതല്‍ നല്ലരീതിയിലല്ല ഇടപെടുന്നത്. പലതരത്തില്‍ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുയാണ് എന്നും അദ്ദേഹം പറഞ്ഞു. 

ആശ്രമത്തിന് നേരെ നടന്ന ആക്രമണം സന്ദീപാനന്ദഗിരി തന്നെ ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു. 

ഒന്നാമത്തെ കാര്യം സന്ദീപാനന്ദന്‍ സ്വാമിയല്ല. വെറും ഒരു കാപട്യക്കാരന്‍. അയാള്‍ തന്നെ ആസൂത്രണം ചെയ്ത നാടകമാണ് ഇന്ന് നടന്നത്. സി. സി. ടി. വി എന്തിന് ഓഫ് ചെയ്തുവെച്ചു? ഇന്‍ഷൂറന്‍സ് അടയ്ക്കാത്ത കാര്‍ എന്തുകൊണ്ട് കത്തിയില്ല? ജീവനക്കാരനെ എന്തിന് ഒഴിവാക്കി? എട്ടുമാസമായി വരാത്തിടത്ത് ഇന്ന് എങ്ങനെ എത്തി? എന്തുകൊണ്ട് കൈരളി മാത്രം ആദ്യം ഓടിയെത്തി? എല്ലാം ദുരൂഹമാണ്. അമിത് ഷാ കേരളത്തില്‍ വരുന്ന ദിവസം തന്നെ നടത്തിയ ഈ നാടകത്തിലെ എല്ലാ വിവരങ്ങളും താമസിയാതെ പുറത്തുവരും. പിണറായി വിജയന്‍ അറിഞ്ഞുകൊണ്ടുള്ള നാടകമാണിത്. എന്തായാലും വിജയാ സംഗതി വളരെ ചീപ്പായിപ്പോയിസുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. 

സന്ദീപാനന്ദഗിരിയുടെ തിരുവനന്തരപുരത്തെ കുണ്ടമണ്‍ കടവിലെ ആശ്രമത്തിന് നേരെയാണ് ആക്രമണം നടന്നത്. പുലര്‍ച്ചയെത്തിയ അക്രമികള്‍ രണ്ട് കാറുകള്‍ തീയിട്ട് നശിപ്പിച്ചു. അക്രമികള്‍ ആശ്രമത്തിന് മുന്നില്‍ റീത്ത് വെച്ചിട്ടുണ്ട്. കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചു. തീ ഉയരുന്നത് കണ്ട് സന്ദീപാനന്ദഗിരി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് പൊലിസിനെ അറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. രണ്ട് വാഹനത്തിലെത്തിയ സംഘമാണ് തീയിട്ടെതെന്നാണ് കരുതുന്നത്.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സന്ദീപാനന്ദ ഗിരി സ്വീകരിച്ച നിലപാടിനെതിരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അക്രമത്തിന് പിന്നില്‍ സംഘ് പരിവാര്‍ പ്രവര്‍ത്തകരാണെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ സന്ദീപാനന്ദഗിരി പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com