കൊച്ചി: നീണ്ടകാലത്തെ ദാമ്പത്യ ബന്ധം വേർപെടുത്താനൊരുങ്ങിയ ദമ്പതിമാരെ ഒന്നിപ്പിച്ച് വനിതാ കമ്മീഷൻ അദാലത്ത്. എറണാകുളം വൈഎംസിഎ ഹാളിൽ നടന്ന മെഗാ അദാലത്തിലാണ് ദമ്പതികൾ തീരുമാനം മാറ്റിയത്. 32 വർഷമായി ഒരുമിച്ച് ജീവിച്ച തൃക്കളത്തൂർ സ്വദേശികളെയാണ് ഒരുമിപ്പിച്ച് വീട്ടിലേക്ക് മടക്കി അയച്ചത്. മകനൊപ്പമായിരുന്നു ദമ്പതികൾ അദാലത്തിനെത്തിയത്.
ഭർത്താവ് സംരക്ഷണം നൽകുന്നില്ലെന്ന് പരാതിപ്പെട്ടാണ് വീട്ടമ്മ കമ്മീഷന് മുന്നിൽ ഹാജരായത്. ഭാര്യത്തെ തന്നെ സംശയമാണെന്നായിരുന്നു ഭർത്താവിന്റെ പരാതി.
രണ്ട് വർഷത്തോളമായി പരസ്പരം സംസാരിക്കുക പോലും ചെയ്യാതെ ഒരു വീട്ടിൽ തന്നെ രണ്ട് മുറികളിലായാണ് ദമ്പതിമാർ കഴിഞ്ഞത്. വിശ്വാസക്കുറവാണ് ഇരുവർക്കുമിടയിൽ വില്ലനായി നിന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് കൗൺസിലിങ് നടത്തിയാണ് ദമ്പതിമാരെ ഒന്നിപ്പിച്ച് തിരിച്ചയച്ചത്. പ്രശ്നം പൂർണമായി പരിഹരിക്കാൻ കൂടുതൽ കൗൺസിൽ നടത്തിയാൽ മതിയാകുമെന്ന നിഗമനത്തിലാണ് കമ്മീഷൻ അംഗങ്ങൾ.
രണ്ട് ദിവസമായി നടന്ന അദാലത്തിൽ ഏറ്റവും കൂടുതൽ വന്ന പരാതികൾ കുടുംബത്തിലെ സ്വത്ത് തർക്കങ്ങളാണെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ