കൊല്ലം: അച്ഛൻ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി നശിപ്പിച്ചതില്‍ മനംനൊന്തു വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം കല്ലടയാറ്റില്‍ കണ്ടെത്തി. കമുകുംചേരി കുഴിവേലി വടക്കേതില്‍ പ്രഭാകരന്‍ നായര്‍-രമാദേവി ദമ്പതികളുടെ മകള്‍ പ്രവീണ(21)യുടെ മൃതദേഹമാണു കണ്ടെത്തിയത്.
വെള്ളിയാഴ്‌ച പുലര്‍ച്ചെ നാലു മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി പത്തനാപുരം പോലീസില്‍ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ രാവിലെ കല്ലടയാറ്റില്‍ കമുകുംചേരി കുറുമ്പുറത്തു കടവില്‍ നാട്ടുകാര്‍ പ്രവീണയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പത്തനാപുരം ഫയര്‍ഫോഴ്‌സ് അധികൃതരാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ത്യശൂരില്‍ താമസിച്ചുവന്ന പ്രഭാകരന്‍നായരും കുടുംബവും അടുത്തിടെയാണു കമുകുംചേരിയില്‍ താമസത്തിനെത്തിയത്. പെണ്‍കുട്ടി എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. പുനലൂര്‍ യു.എ.ഐ.എം. കോളജിലെ ഒന്നാം വര്‍ഷ എം.ബി.എ വിദ്യാര്‍ഥിയായിരുന്നു.
കൊട്ടാരക്കര റൂറല്‍ ഫോറന്‍സിക് ഓഫീസര്‍ ശീതളിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്‌റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പത്തനാപുരം പോലീസ് കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ