കോട്ടയം: ബസുകൾക്ക് നിരോധനമുള്ള ഇടവഴിയിലൂടെ ഓടിച്ച കെഎസ്ആർടിസി ബസിടിച്ച് തെറിച്ചുവീണ വിദ്യാർത്ഥി മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതിരമ്പുഴ തെങ്ങുംതോട്ടത്തിൽ സാബു ലൂക്കോസിന്റെ മകൻ നവീൻ സാബു(18) ആണ് മരിച്ചത്. നവീന്റെ സുഹൃത്ത് അതിരമ്പുഴ ഞൊങ്ങിണിയിൽ ആഗ്നൽ ബെന്നിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11നു ടിബി റോഡിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കഴിഞ്ഞു സ്റ്റാർ ജംഗ്ഷനിലേക്കു തിരിയുന്നിടത്താണ് അപകടമുണ്ടായത്.
കെഎസ്ആർടിസി സ്റ്റാൻഡിൽനിന്നു പുറപ്പെട്ട ജന്റം ബസ് സ്റ്റാർ ജംഗ്ഷനിലേക്കു പോകാനായി ഇടവഴിയിലേക്കു തിരിയുമ്പോൾ ബസിന്റെ പിൻഭാഗം ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആഗ്നലാണു ബൈക്കോടിച്ചിരുന്നത്. ഈ ഇടവഴിയിലൂടെ ബസുകൾക്കു പോകാൻ അനുവാദമില്ലാത്തതാണെന്ന് പൊലീസ് പറയുന്നു.
പ്ലസ് ടു ഫലം കാത്തിരിക്കുന്ന നവീൻ, ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുത്തു മടങ്ങുമ്പോഴാണ് അപകടമുണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ