വേഗത്തിന്റെ രാജകുമാരന്‍; നാലുമണിക്കൂറിനുള്ളില്‍ 450 കിലോമീറ്റര്‍; ഡ്രൈവര്‍ ഹസ്സന്‍ ദേളിയ്ക്ക് കൈയടി

പൊലീസും നാട്ടുകാരും സഹകരിച്ചതുകൊണ്ടാണ് തനിക്ക ഈ ദൗത്യം പൂര്‍ത്തിയാക്കാനായതെന്ന് ഹസ്സന്‍ ദേളി
വേഗത്തിന്റെ രാജകുമാരന്‍; നാലുമണിക്കൂറിനുള്ളില്‍ 450 കിലോമീറ്റര്‍; ഡ്രൈവര്‍ ഹസ്സന്‍ ദേളിയ്ക്ക് കൈയടി

തിരുവനന്തപുരം: മംഗലാപുരത്ത് നിന്നും 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് നാലുമണിക്കൂറില്‍ 450കിലോ മീറ്റര്‍ പിന്നിട്ട് 
കൊച്ചിയിലെ അമൃത ആശുപത്രിയില്‍  ആംബുലന്‍സ് പറന്നെത്തിയപ്പോള്‍ ഏവരുടെയും കണ്ണ് പതിക്കുന്നത് ഒരാളിലേക്കാണ്. ശരവേഗത്തില്‍ കുഞ്ഞിന്റെ ജീവനും കൊണ്ട് അമൃതയിലേക്കെത്തിയ ആംബുലന്‍ഡസിന്റെ വളയം പിടിച്ച ഹസന് കേരളീയ പൊതുസമൂഹത്തിന്റെ കൈയടി. 

പൊലീസും നാട്ടുകാരും സഹകരിച്ചതുകൊണ്ടാണ് തനിക്ക ഈ ദൗത്യം പൂര്‍ത്തിയാക്കാനായതെന്ന് ആശുപത്രിയിലെത്തിയ ശേഷം ഹസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു. KL-60 - J 7739 എന്ന ആ ആംബുലന്‍സിന്റെ വളയം തിരിക്കുമ്പോള്‍ ഹസന്റെ മനസ്സില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം എന്ന ഒരൊറ്റ ചിന്ത മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പ്രതിബന്ധങ്ങളും തിരഞ്ഞുമറിഞ്ഞ റോഡുമെല്ലാം ഹസന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വഴി മാറിക്കൊടുത്തു. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശി ഹസ്സന്‍ ദേളി എന്ന 34 കാരന്‍ തന്റെ ദൗത്യം ഏറ്റവും കൃത്യമായി നിര്‍വ്വഹിച്ചതിന്റെ പേരില്‍ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങുകയാണ്.

ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടിയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് കുഞ്ഞിനെ കൊണ്ടുന്നത്. രാവിലെ 11.15 ഓടെയാണ് മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്‍സ് 4 മണി പിന്നിട്ടപ്പോഴാണ് അമൃതയുടെ കവാടം കടന്ന് വിശ്രമിച്ചത്. കാസര്‍ഗോഡ് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള  കുഞ്ഞാണ് ഹസന്റെ തോളിലേറി ജീവന് വേണ്ടി ആശുപത്രിയില്‍ പോരടിക്കുന്നത്. സിഎച്ച് മുഹമ്മദ് കോയ സ്മാരക സെന്റര്‍ ഉദുമയുടേതാണ് ആംബുലന്‍സ്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്. 

ഇതാദ്യമായല്ല ഹസ്സന്‍ ദേളി ദീര്‍ഘദൂര യാത്രകള്‍ ഏറ്റെടുക്കുന്നത്. 2017 ഡിസംബര്‍ മാസം പത്താം തീയ്യതി മംഗലാപുരത്തെ എജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് മറ്റൊരു രോഗിയെയും ഇദ്ദേഹം എത്തിച്ചിട്ടുണ്ട്. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സന്‍ ദൂരം താണ്ടാനെടുത്തത്. കേരളക്കരയുടെ അഭിമാനമായി അന്ന് തന്നെ ഹസ്സന്‍ മാറിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com