രണ്ട് ആനയെക്കാളും വലിപ്പം ; തീരത്തടിഞ്ഞ തിമിം​ഗലത്തോട് സുല്ലിട്ട് ജെസിബി

കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്
രണ്ട് ആനയെക്കാളും വലിപ്പം ; തീരത്തടിഞ്ഞ തിമിം​ഗലത്തോട് സുല്ലിട്ട് ജെസിബി

കാസർകോട് : കാസർകോട് തൃക്കരിപ്പൂർ വലിയപറമ്പ് തീരത്ത് കരയ്ക്കടിഞ്ഞ ഭീമൻ തിമിംഗലം അധികൃതർക്ക് തലവേദനയായി മാറി. പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് ഭാഗത്തായി കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞത്. ദിവസങ്ങൾക്കു മുൻപ് ചത്തതെന്ന് കരുതുന്ന തിമിംഗലമാണ് കരയ്ക്കടിഞ്ഞത്. 

അസഹനീയമായ ദുർഗന്ധത്തെ തുടർന്ന് പരിസരവാസികൾ ബുദ്ധിമുട്ടിലായി. ഇതോടെ പഞ്ചായത്ത് അധികൃതരെത്തി ജെസിബിയുടെ സഹായത്തോടെ തിമിംഗലത്തെ നീക്കാനുള്ള ശ്രമം തുടങ്ങി. കടലിലും കരയിലുമായി കിടന്ന രണ്ട് ആനയെക്കാളും വലിപ്പമുള്ള തിമിംഗലത്തെ വലിച്ചുമാറ്റാൻ ജെസിബി കൊണ്ട് ഏറെ നേരം പരിശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ഈ ശ്രമം ഉപേക്ഷിച്ചു. 

പിന്നീട് അധികൃതർ ഫയർഫോഴ്സിന്റെ സഹായം തേടി. തുടർന്ന് രണ്ട് ജെസിബികളുടെ സഹായത്തോടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, ആറുമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തിമിംഗലത്തിന്റെ ജഡം കരയിലേക്ക് മാറ്റിയത്. തിമിംഗലത്തിന്റെ തലയും ഉടലും വേർപെട്ട നിലയിലാണ്. അപൂർവ്വമായിട്ടാണ് കേരള തീരത്ത് ഇത്രയും വലിപ്പമുള്ള തിമിംഗലം അടിയുന്നത്. തിമിംഗലത്തിന്റെ ജഡം വെട്ടിമുറിച്ച് സംസ്‌കരിക്കുമെന്ന് അധികൃതർ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com