തൃശ്ശൂർ: ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി അറസ്റ്റിൽ. എസ്ഡിപിഐ പ്രവര്‍ത്തകനായ അവിയൂര്‍ സ്വദേശി ഫബീറാണ് പിടിയിലായത്. കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണർ ടിഎസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പിടിയിലായ ഫബീര്‍ എസ്ഡിപിഐയുടെ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ്.
കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തയാളാണ് ഫബീർ. സംഭവ ശേഷം ഇയാൾ വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ചങ്ങരംകുളത്തു നിന്നാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മറ്റ് പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കി. ഇക്കഴിഞ്ഞ 30നാണ് ബൈക്കിലെത്തിയ 15 സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ വെട്ടിയത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നൗഷാദ് പിറ്റേ ദിവസം മരിച്ചു.
എസ്ഡിപിഐ പ്രവര്‍ത്തകനായ നസീബിനെ നൗഷാദിന്റെ കൂട്ടാളികള്‍ ആക്രമിച്ച് പരുക്കേല്പിച്ചിരുന്നു. ഇതിന്റെ പക പോക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തത്. എസ്ഡിപിഐയില്‍ നിന്ന് കോണ്‍ഗ്രസിലേക്കുള്ള കൊഴിഞ്ഞു പോക്ക് തടയാന്‍ നൗഷാദിനെ വകവരുത്തണമെന്ന അഭിപ്രായം ചില നേതാക്കളുണ്ടായിരുന്നതായും കേസില്‍ പിടിയിലായ മുബീൻ പൊലീസിന് നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ