തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ കനത്ത മഴയ്ക്ക് സാധ്യത ; 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കും ; വെള്ളിയാഴ്ച വരെ റെഡ് അലര്‍ട്ട് ഇല്ല

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു
തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ കനത്ത മഴയ്ക്ക് സാധ്യത ; 20 സെന്റിമീറ്റര്‍ വരെ മഴ പെയ്‌തേക്കും ; വെള്ളിയാഴ്ച വരെ റെഡ് അലര്‍ട്ട് ഇല്ല


തിരുവനന്തപുരം : അടുത്ത മൂന്നു ദിവസം സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തെക്കന്‍ ജില്ലകളില്‍ വൈകീട്ടോടെ മഴ കനക്കുമെന്നാണ് പ്രവചനം. ഏഴു മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യും. ആദ്യദിവസം ആലപ്പുഴ, എറണാകുളം ജില്ലകളിലാകും ശക്തമായ മഴ പെയ്യുക. 

രണ്ടാം ദിവസം  ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ പറഞ്ഞു. തുടര്‍ന്ന് മഴ വടക്കന്‍ ജില്ലകളിലേക്കും വ്യാപിക്കും. മൂന്നാം ദിവസം കേരളത്തിന്റെ 75 ശതമാനം സ്ഥലത്തും മഴ ലഭിക്കും. 

15,16 തീയതികളോടെ മഴയുടെ ശക്തി കുറയും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. വ്യാഴം വെള്ളി ദിവസങ്ങളില്‍ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്പെടുന്നതാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. 

കേരളത്തിന്റെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കി. അതേസമയം കാലവര്‍ഷത്തില്‍ കുറവുണ്ടായതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ മഴയില്‍ 26 ശതമാനത്തിന്റെ കുറവുണ്ടായി. അതേസമയം പാലക്കാട് 21 ശതമാനം മഴ കൂടുതല്‍ ലഭിച്ചു. 

മഴയുടെ അളവില്‍ വയനാട് 16 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. എന്നാല്‍ കോഴിക്കോട് 18 ശതമാനം അധികം മഴ ലഭിച്ചു. തെക്കന്‍ ജില്ലകളിലും മഴ കുറവാണ് ലഭിച്ചതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com