സഭാ തര്‍ക്കം: പള്ളിമതില്‍ ചാടി സംസ്‌കരിക്കാന്‍ വയ്യ; അമ്മയുടെ മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനല്‍കി മക്കള്‍

സഭാ തര്‍ക്കം കാരണം സംസ്‌കരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിന് നല്‍കാന്‍ മക്കളുടെ തീരുമാനം
മരിച്ച സാറാമ്മ
മരിച്ച സാറാമ്മ

കോലഞ്ചേരി: സഭാ തര്‍ക്കം കാരണം സംസ്‌കരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അമ്മയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിന് നല്‍കാന്‍ മക്കളുടെ തീരുമാനം. കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെജി പൗലോസിന്റെ അമ്മ തിരുവാണിയൂര്‍ വണ്ടിപ്പേട്ട കാരക്കാട്ടില്‍ സാറാമ്മയുടെ (97) മൃതദേഹമാണ് യാക്കോബായ വിശ്വാസികളായ കുടുംബം വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യത്തിന് കൈമാറിയത്. 

തിരുവാണിയൂര്‍ കണ്ണ്യാട്ടുനിരപ്പ് പള്ളി ഇടവകാംഗങ്ങളാണ് ഇവര്‍. സഭ വിശ്വാസമനുസരിച്ച് സംസ്‌കാരം നടത്തണമെന്നായിരുന്നു മക്കളുടെ ആഗ്രഹം. സുപ്രീംകോടതി വിധിയനുസരിച്ച് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ കൈയിലാണ്. 1934ലെ ഭരണഘടന അംഗീകരിച്ചതായി എഴുതി നല്‍കി കുമ്പസാരം കൊണ്ടാല്‍ സംസ്‌കാരം അനുവദിക്കാമെന്നായിരുന്നു ഓര്‍ത്തഡോക്‌സ് വികാരിയുടെ നിലപാട്.

മരിച്ച വീട്ടിലെ പ്രാര്‍ത്ഥന ക്രമങ്ങളും യാക്കോബായ ചാപ്പലില്‍ പ്രാര്‍ത്ഥനയും കഴിഞ്ഞ് മൃതദേഹം പള്ളിയിലെത്തിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് പക്ഷ വികാരി ജോണ്‍ മൂലാമറ്റം പ്രാര്‍ത്ഥന നടത്തി സംസ്‌കാരം നടത്താമെന്ന് മക്കള്‍ അറിയിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഓര്‍ത്തഡോക്‌സ് പക്ഷം തയ്യാറായില്ല. 

അമൃത ആശുപത്രിയിലെത്തിച്ച് എംബാം ചെയ്ത ശേഷമാണ് മെഡിക്കല്‍ കോളജിന് മൃതദേഹം കൈമാറിയത്. കഴിഞ്ഞ ദിവസം ഇതേ പള്ളിയില്‍ സംസ്‌കാരത്തിന് തര്‍ക്കം ഉടലെടുത്തപ്പോള്‍ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റുന്നു എന്ന വ്യാജേന ആംബുലന്‍സില്‍ കൊണ്ടു പോയി പൊലീസിന്റെയും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെയും ശ്രദ്ധ തിരിച്ച ശേഷം സെമിത്തേരിയുടെ മതില്‍ ചാടി കടന്ന് ഒളിച്ചു സംസ്‌കരിച്ചിരുന്നു. എന്നാല്‍ മതില്‍ ചാടി കടന്ന് സംസ്‌ക്കാരം വേണ്ടെന്ന് സാറാമ്മയുടെബന്ധുക്കളും മക്കളും തീരുമാനമെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com