മണി ഒന്നടിക്കുമ്പോള്‍ ഊണു കഴിക്കുന്ന പതിവ് ഇനി മാറും; സര്‍ക്കാര്‍ ഓഫീസിലെ ഉച്ചഭക്ഷണ ഇടവേള വെട്ടിക്കുറച്ചു

സർക്കാർ ഓഫിസുകളിലെ ഉച്ചഭക്ഷണ ഇടവേള 15 മിനിറ്റ് കുറച്ചു. സെക്രട്ടറിയേറ്റിലും അഞ്ച് നഗരങ്ങളിലെഓഫീസുകളിലും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി
മണി ഒന്നടിക്കുമ്പോള്‍ ഊണു കഴിക്കുന്ന പതിവ് ഇനി മാറും; സര്‍ക്കാര്‍ ഓഫീസിലെ ഉച്ചഭക്ഷണ ഇടവേള വെട്ടിക്കുറച്ചു

തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ ഉച്ചഭക്ഷണ ഇടവേള 15 മിനിറ്റ് കുറച്ചു. സെക്രട്ടറിയേറ്റിലും അഞ്ച് നഗരങ്ങളിലെഓഫീസുകളിലും പ്രവൃത്തി സമയത്തിലും മാറ്റം വരുത്തി. ഇതു സംബന്ധിച്ച് ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവിറക്കി. ഉച്ചഭക്ഷണ സമയം ഇനി 15 മിനിറ്റ് വൈകി 1.15നാണ് തുടങ്ങുക. പഴയതുപോലെ രണ്ട് വരെയാണ് സമയം. നിലവിൽ ഒന്ന് മുതൽ രണ്ട് വരെയാണ്. 

സർക്കാർ ഓഫിസുകളിലെ പ്രവൃത്തി സമയം 10 മുതൽ അഞ്ച് വരെയാണെങ്കിലും സെക്രട്ടറിയേറ്റിലും തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് നഗര പരിധിയിലെയും ഓഫിസുകളുടെ സമയം 10.15 മുതൽ 5.15 വരെയായിരിക്കും. ചില പ്രത്യേക തസ്തികകൾക്ക് പഴയ വ്യവസ്ഥയാണ് ബാധകം.

പ്രവൃത്തി സമയം സംബന്ധിച്ച് നേരത്തെ ഉത്തരവ് ഇറക്കിയതാണെങ്കിലും സെക്രട്ടറിയേറ്റ് ഒഴികെ മറ്റെല്ലാ സർക്കാർ ഓഫിസുകളിലും സമയം 10 മുതൽ അഞ്ച് വരെയാണ് നിർദേശിച്ചത്. സെക്രട്ടറിയേറ്റിൽ മാത്രം 10.15 മുതൽ 5.15 വരെ എന്നായിരുന്നു. ഇത്തരത്തിൽ വ്യത്യസ്ത നിർദേശം നിലനിൽക്കുന്നത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതികളും നിവേദനങ്ങളും ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതുക്കിയ ഉത്തരവ്.

സർക്കാർ ഓഫിസുകൾക്ക് ‘മാന്വൽ ഓഫ് ഓഫിസ് പ്രൊസീജറും’ സെക്രട്ടറിയേറ്റിന് ‘കേരളസെക്രട്ടറിയേറ്റ് ഓഫീസ് മാന്വലും’ അനുസരിച്ചുള്ള സമയക്രമമാണ് പാലിക്കുന്നത്. എന്നാൽ, ചില ജില്ലകളിലെ നഗര പ്രദേശങ്ങളിലെ ഓഫിസ് സമയക്രമത്തിൽ പ്രദേശങ്ങളുടെ പ്രത്യേക സാഹചര്യം പരിഗണിച്ച് അനുവദിച്ച ഇളവ് തുടരേണ്ടതുണ്ടെന്ന് ഉത്തരവിൽ പറയുന്നു. ഈ  പശ്ചാത്തലത്തിലാണ് സെക്രട്ടരിയേറ്റിലെ പ്രവൃത്തി സമയം അഞ്ച് നഗരങ്ങളിലെ ഓഫിസുകൾക്കുകൂടി ബാധകമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com