കോതമംഗലം പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കണം; ക്രമസമാധാന പ്രശ്‌നങ്ങള്‍ തീര്‍ത്ത് ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

പള്ളി ഏറ്റെടുക്കുന്നതും ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറുന്നതിനും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു തടമാവരുതെന്ന് കോടതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ, കോതമംഗലം ചെറിയ പള്ളി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഹൈക്കോടതി ഉത്തരവ്. ജില്ലാ മജിസ്‌ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് ജില്ലാ കലക്ടര്‍ അടിയന്തരമായി പള്ളി ഏറ്റെടുക്കണമെന്ന് ജസ്റ്റിസ് പിബി സുരേഷ്‌കുമാറിന്റെ ബെഞ്ച് നിര്‍ദേശിച്ചു. 

മലങ്കരസഭയിലെ പള്ളികളുടെ ഭരണാവകാശം ഓര്‍ത്തഡോക്‌സ് വിഭാഗത്തിനു നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ സുപ്രീം കോടതി വിധി അനുസരിച്ച് കോതമംഗലം പള്ളിയില്‍ പ്രാര്‍ഥന നടത്തുന്നതിന് സുരക്ഷ ആവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. സുരക്ഷ നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും യാക്കോബായ വിഭാഗം പ്രതിഷേധിച്ചു രംഗത്തെത്തിയതോടെ ഇതു നടപ്പാക്കാനായില്ല. ഇതിനെത്തുടര്‍ന്നാണ് വീണ്ടും ഹര്‍ജിയുമായി റമ്പാന്‍ ഹൈക്കോടതിയില്‍ എത്തിയത്.

പള്ളിയുടെ ഭരണം ഉടന്‍ തന്നെ ജില്ലാ കലക്ടര്‍ ഏറ്റെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പള്ളിയിലുള്ള എല്ലാവരെയും നീക്കം ചെയ്യണം. സ്ഥിതിഗതികള്‍ ശാന്തമായ ശേഷം പള്ളി മതപരമായ ചടങ്ങുകള്‍ക്കായി ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറണം. ക്രമസാധാന പ്രശ്‌നങ്ങളില്ലെന്ന് ഉറപ്പു വരുത്തിയ ശേഷമാവണം പള്ളി കൈമാറുന്നതെന്ന് കോടതി നിര്‍ദേശിച്ചു.

പള്ളി ഏറ്റെടുക്കുന്നതും ഓര്‍ത്തഡോക്‌സ് പക്ഷത്തിനു കൈമാറുന്നതിനും മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനു തടമാവരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com