തൃശൂർ : ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ വിയ്യൂർ ജയിലിൽ നടത്തിയിരുന്ന രാത്രിവിഹാരം ജയിൽ അധികൃതർ വെട്ടിക്കുറച്ചു. ‘തലശേരി കിണ്ണത്തപ്പം’ ഉണ്ടാക്കാൻ രാത്രി ഒൻപതര വരെ സെല്ലിനു പുറത്തു കഴിച്ചുകൂട്ടുന്ന പതിവാണ് അവസാനിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രി ഏഴു മണിയോടെ ഇവരെ സെല്ലിൽ കയറ്റുന്നുണ്ട്. അതേസമയം മറ്റ് തടവുകാർക്ക് ബാധകമായ ആറുമണി സമയം ഇവർക്ക് കർശനമായി നടപ്പാക്കിയിട്ടില്ല.
ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട കിർമാണി മനോജ്, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), എം സി അനൂപ് എന്നിവരെയാണ് ജയിൽ നിയമങ്ങൾ ലംഘിച്ച് വൈകിട്ട് 6.30 മുതൽ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സിപിഎം പ്രവർത്തകൻ അന്ത്യേരി സുരയും ഇവരെ സഹായിക്കാൻ പുറത്തിറങ്ങുന്നു.
ചപ്പാത്തി നിർമാണ യൂണിറ്റിൽ പണിയെടുക്കുന്നവരൊഴികെ മറ്റെല്ലാ തടവുകാരെയും രാവിലെ 7.15ന് കൃഷിയടക്കം ജോലികൾക്കിറക്കി വൈകിട്ട് മൂന്നോടെ തിരിച്ചുകയറ്റുന്നതാണു ജയിലുകളിലെ കീഴ്‍വഴക്കം. അസാധാരണ സാഹചര്യങ്ങളിലൊഴികെ വൈകിട്ട് ആറിനു ശേഷം തടവുകാരെ സെല്ലിനു പുറത്തിറക്കാറില്ല. കിണ്ണത്തപ്പം നിർമ്മാണത്തിന്റെ മറവിൽ ജയിലിൽ ലഹരിയും മൊബൈൽ ഫോൺ ഉപയോഗവും നടക്കുന്നതായി ആരോപണം ഉയർന്നിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ