ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യ : സ്‌കൂളില്‍ നിന്നും കാമുകനുമൊത്ത് പുറത്തുപോയിരുന്നുവെന്ന് വെളിപ്പെടുത്തല്‍; യുവാവ് കസ്റ്റഡിയില്‍

യുവാവിന്റെ വീട്ടുകാര്‍ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു
ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യ : സ്‌കൂളില്‍ നിന്നും കാമുകനുമൊത്ത് പുറത്തുപോയിരുന്നുവെന്ന് വെളിപ്പെടുത്തല്‍; യുവാവ് കസ്റ്റഡിയില്‍

കോഴിക്കോട് : കോഴിക്കോട് മുക്കത്ത് ദലിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പ്രണയത്തിലായിരുന്ന യുവാവുമൊത്ത് പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്യുന്നതിന് തലേന്ന് കണ്ടതായാണ് വെളിപ്പെടുത്തല്‍. യുവാവും പെണ്‍കുട്ടിയും കക്കാടംപൊയിലില്‍ പോയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടി മരിച്ച അന്നും ഇരുവരും തമ്മില്‍ കണ്ടതായി സഹപാഠികള്‍ പൊലീസിനോട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

മരിക്കുന്നതിന് തലേന്ന് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും ഉച്ചയോടെ പുറത്തുപോയിരുന്നതായി സഹപാഠികള്‍ വ്യക്തമാക്കി. മുക്കത്ത് പോകുന്നു എന്നാണ് പറഞ്ഞത്. അന്ന് പെണ്‍കുട്ടി ബാഗില്‍ കളര്‍ ഡ്രസും കൊണ്ടുവന്നിരുന്നു. ഇനി യുവാവുമായി യാതൊരു ബന്ധവുമില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. യുവാവിന്റെ വീട്ടുകാര്‍ കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്താറുണ്ടായിരുന്നു. മതം മാറുന്നതിന് സമ്മര്‍ദ്ദമുണ്ടായിരുന്നു എന്നാണ് അറിയുന്നത്.

മതം മാറുന്നതിനെപ്പറ്റി പെണ്‍കുട്ടി പറഞ്ഞിരുന്നതായും സഹപാഠി വ്യക്തമാക്കി. യുവാവുമായുള്ള ബന്ധമാണ് ആത്മഹത്യയ്ക്ക് കാരണം. യുവാവ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ടെന്നും സഹപാഠികള്‍ സംശയം ഉന്നയിച്ചു. കോഴിക്കോട് മുക്കത്ത് അനുപ്രിയ എന്ന 17 കാരി ചൊവ്വാഴ്ച വൈകീട്ടാണ് സ്‌കൂള്‍ യൂണിഫോമില്‍ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

'ശരിക്കും മരണം എത്ര രസകരമാണ്' എന്ന അനുപ്രിയയുടെ കുറിപ്പ് നോട്ടുബുക്കില്‍ നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. പ്രണയം തലയ്ക്ക് പിടിച്ച പെണ്‍കുട്ടിയുടെ ചിന്തകളും ഈ കുറിപ്പിലുണ്ടായിരുന്നു. കുട്ടിയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com