ഭൂരിപക്ഷം ഉള്ളതിന്റെ പേരില്‍ എന്തും കാണിക്കാമെന്നാണോ?; വിവേചനം അംഗീകരിക്കില്ല; ആര്‍ച്ച് ബിഷപ് സൂസപാക്യം

പൗരത്വ നിയമഭേദഗതിയില്‍ കടുത്ത വിയോജിപ്പുമായി ലത്തീന്‍ കത്തോലിക്കാ സഭ.
ഭൂരിപക്ഷം ഉള്ളതിന്റെ പേരില്‍ എന്തും കാണിക്കാമെന്നാണോ?; വിവേചനം അംഗീകരിക്കില്ല; ആര്‍ച്ച് ബിഷപ് സൂസപാക്യം

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതിയില്‍ കടുത്ത വിയോജിപ്പുമായി ലത്തീന്‍ കത്തോലിക്കാ സഭ. ഭൂരിപക്ഷമുള്ളതിന്റെ പേരില്‍ എന്തുംകാണിക്കാം എന്ന ധ്വനിയാണ് നിയമത്തിലുള്ളതെന്ന് ആര്‍ച്ച് ബിഷപ് എം സൂസപാക്യം ആരോപിച്ചു. രാജ്യത്ത് ചിലരോട് വിവേചനം കാട്ടുന്നത് അംഗീകരിക്കാനാവില്ല. എല്ലാവരേയും ഒന്നായി കാണമെന്നും ആര്‍ച്ച് ബിഷപ് ആവശ്യപ്പെട്ടു. സഭയുടെ വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, നിയമത്തിന് സുപ്രീംകോടതി സ്‌റ്റേ അനുവദിച്ചില്ല. പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി 22ന് വാദം കേള്‍ക്കും. രാജ്യമെങ്ങും വന്‍ പ്രതിഷേധത്തിന് ഇടവച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെ 59 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്. ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. ജനുവരിയില്‍ വാദം കേള്‍ക്കുന്നതു വരെ സ്‌റ്റേ അനുവദിക്കാന്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇത് അനുവദിച്ചില്ല.

നിയമത്തിന് സ്്‌റ്റേ നല്‍കരുതെന്നു വ്യക്തമാക്കിക്കൊണ്ടുള്ള നാലു സ്ുപ്രീം കോടതി വിധികള്‍ നിലവിലുണ്ടെന്ന്, സ്‌റ്റേ ആവശ്യത്തെ എതിര്‍ത്തുകൊണ്ട് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ നിയമം നിലവില്‍ വന്നിട്ടില്ലെന്നും ഇതിനു ചട്ടങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടില്ലെന്നും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ രാജീവ് ധവാന്‍ പറഞ്ഞു. എന്നാല്‍ ഈ ഹര്‍ജിയില്‍ ഇന്നു വാദമില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

പ്രതിഷേധം നടത്തുന്ന പലര്‍ക്കും നിയമത്തെക്കുറിച്ച് അറിയില്ലെന്നും അതുകൊണ്ട് നിയമത്തിന്റെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്താന്‍ നിര്‍ദേശം നല്‍കണമെന്നും അഭിഭാഷകനായ അശ്വനി കുമാര്‍ ഉപാധ്യായ ആവശ്യപ്പെട്ടു. ഇക്കാര്യത്തോടു യോജിക്കുന്നതായി എജി കോടതിയെ അറിയിച്ചു. കോടതി ഉത്തരവിന്റെ കാര്യമില്ലെന്നും സര്‍ക്കാര്‍ അതു ചെയ്യുമെന്നും എജി അറിയിച്ചു. 

ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമ്രായ ബിആര്‍ ഗവായി, സൂര്യകാന്ത് എന്നിവരാണ് ഹര്‍ജികള്‍ പരിഗണിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com