പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല;  മകള്‍ അച്ഛനെക്കാള്‍ ധീര; വൈറലായി എംബി രാജേഷിന്റെ കുറിപ്പ്

ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയില്‍ മാത്രമാണ്
പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല;  മകള്‍ അച്ഛനെക്കാള്‍ ധീര; വൈറലായി എംബി രാജേഷിന്റെ കുറിപ്പ്

കൊല്‍ക്കത്ത:  പൗരത്വ നിയമ ഭേദഗതിക്കെതിരെ സൗരവ് ഗാംഗുലിയുടെ മകള്‍ സന കഴിഞ്ഞ ദിവസം നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായിരുന്നു. എഴുത്തുകാരന്‍ ഖുശ്വന്ത് സിങ്ങിന്റെ 'ഇന്ത്യയുടെ അവസാനം' എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചായിരുന്നു സന ഗാംഗുലിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. വിവാദമായതോടെ കുറിപ്പ് പിന്‍വലിക്കുകയും ചെയ്തു. 

സനയുടെ പോസ്റ്റിന് പിന്നാലെ വിശദീകരണവുമായി ബിസിസിഐ പ്രസിഡന്റും ഇന്ത്യന്‍ മുന്‍ നായകനമുായ സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. 'വിവാദങ്ങളിലേക്ക് മകള്‍ സനയെ വലിച്ചിഴയ്ക്കരുത്, മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം ആയിട്ടില്ല' എന്നായിരുന്നു ഗാംഗുലിയുടെ വാക്കുകള്‍. എന്നാല്‍ ഗാംഗുലിയുടെ ഈ നിലപാടിനെ വിമര്‍ശിക്കുകയാണ് സിപിഎം നേതാവ് എം ബി രാജേഷ്. 'ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അച്ഛനെന്ന നിലയില്‍ മാത്രമാണ് എന്ന് എം ബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു'. 

എംബി രാജേഷിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം

സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്റെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്ററായിരുന്നു.എന്നാല്‍ ആഇഇഹ പ്രസിഡന്റ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി.എന്നാല്‍ ഇന്ന് ഗാംഗുലിയുടെ മകള്‍ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു. ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസില്‍ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാല്‍ പന്ത് ഗ്യാലറിയില്‍ നോക്കിയാല്‍ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോള്‍ അധികാരത്തിന്റെ ക്രീസില്‍ തളച്ചിടപ്പെട്ടിരിക്കുന്നു. പക്ഷേ പതിനെട്ടുകാരി മകള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു. പഴയ ഗാംഗുലി യെപ്പോലെ. മനോഹരമായ കവര്‍ െ്രെഡവുകളും സ്‌ക്വയര്‍ കട്ടുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കല്‍ രാഹുല്‍ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാല്‍ ഈ നിര്‍ണ്ണായക ചരിത്ര സന്ദര്‍ഭത്തില്‍ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേമകള്‍ സന അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. വിഖ്യാതമായ ലോര്‍ഡ്‌സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദം ഷര്‍ട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബല്‍ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്പോള്‍ അവള്‍ റിബലായി നിലപാട് ഉറക്കെ പറയുന്നു. മകള്‍ അഛനേക്കാള്‍ ധീരതയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നു. ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയില്‍ മാത്രമാണ് .
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com