തിരുവനന്തപുരം: കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ചില കേന്ദ്രങ്ങള്‍ വ്യാജപ്രചാരണം നടത്തുകയാണെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഇതു സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
തടങ്കല്‍ പാളയങ്ങള്‍ തുടങ്ങാന്‍ തീരുമാനമായില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നപ്പോള്‍ നിര്‍ദേശം വന്നിരുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ ഫയലില്‍ തീരുമാനം എടുത്തിട്ടില്ല. മതപരമായ വിവേചനങ്ങള്‍ക്ക് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
ദേശീയ പൗരത്വ നിയമഭേദഗതിയും എന്‍ആര്‍സിയും നടപ്പാക്കുന്നതിന്റെ ഭാഗമായി, കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശ പ്രകാരം അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മ്മിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഒരുങ്ങുന്നു എന്ന തരത്തില്‍ ഒരു ദേശീയ മാധ്യമം വാര്‍ത്ത നല്‍കിയിരുന്നു. ഇത് വ്യാപകമായി ചര്‍ച്ചയായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.
മതിയായ രേഖകളില്ലാതെ സംസ്ഥാത്ത് പിടിയിലായി വിചാരണ കാത്തിരിക്കുന്നവരെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് ഇവ നിര്‍മ്മിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആയിരുന്നപ്പോള്‍ ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
ഇതുകൂടാതെ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും വിചാരണ നേരിടുന്നവരെ താമസിപ്പിക്കാന്‍ സംവിധാനം വേണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പതിനാറ് ലക്ഷം രൂപ ചെലവില്‍ സാമൂഹ്യ നീതി വകുപ്പ് കെട്ടിടം നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പതിനഞ്ചുപേര്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടമാണ് ആദ്യം നിര്‍മ്മിക്കാനിരുന്നത് എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ