വീടൊഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഗൃഹനാഥന്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയില്‍

താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കാനെത്തിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊഴിഞ്ഞാമ്പാറ: താമസസ്ഥലത്തുനിന്ന് കുടിയൊഴിപ്പിക്കാനെത്തിയ ജലസേചനവകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥന്‍ ഗുരുതരാവസ്ഥയില്‍. വണ്ണാമട വെള്ളാരങ്കല്‍മേട് രാജന്‍ (69) ആണ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. 65ശതമാനം പൊള്ളലേറ്റ രാജനെ തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാവിലെ എട്ടിനാണ് സംഭവം. ജലസേചനവകുപ്പിന്റെ പുറമ്പോക്ക് ഭൂമിയിലാണ് രാജന്‍ താമസിക്കുന്നതെന്ന് പറഞ്ഞായിരുന്നു  ഉദ്യോഗസ്ഥര്‍ കുടിയൊഴിപ്പിക്കാനെത്തിയത്. എന്നാല്‍ വിലയ്ക്ക് വാങ്ങിയ ഭൂമിയിലാണ് രാജന്‍ താമസിച്ചിരുന്നതെന്ന് മകള്‍ കരുണ പറഞ്ഞു.

തൃശ്ശൂര്‍ വല്ലച്ചിറ സ്വദേശിയാണ് രാജന്‍. മകള്‍ കരുണയുടെ ഭര്‍ത്താവ് ശെല്‍വരാജിന്റെ വീടാണ് വെള്ളാരങ്കല്‍മേട്ടിലുള്ളത്. ശെല്‍വരാജ് മരിച്ചതോടെയാണ് രാജന്‍ മകളുടെ വീടിനുസമീപത്ത് താമസമാക്കിയത്. ശെല്‍വരാജിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം വിലകൊടുത്ത് വാങ്ങിയാണ് വീടുകെട്ടി താമസമാക്കിയതെന്ന് കരുണ പറയുന്നു. ഇത് ജലസേചനവകുപ്പിന്റെ ഭൂമിയാണെന്നാണ് അധികൃതര്‍ പറയുന്നത്. ഇക്കാര്യം വ്യക്തമാക്കി മൂന്നുതവണ നോട്ടീസും നല്‍കിയിരുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞദിവസം ഉദ്യോഗസ്ഥര്‍ 24 മണിക്കൂറിനകം വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ്, തിങ്കളാഴ്ച പൊലീസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥരെത്തി വീടൊഴിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് രാജന്‍ വീടിനകത്തുചെന്ന് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. നാട്ടുകാരുടെ സഹായത്തോടെ ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിക്കയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com