കൊച്ചി: ബാങ്ക് എംപ്ലോയീസ് യൂണിയൻ നേതാവ് ബാങ്ക് കെട്ടിടത്തിന്റെ പത്താംനിലയിൽനിന്നു ചാടി ജീവനൊടുക്കി. പുത്തൻകുരിശ് ഞാറ്റിൽ എൻഎസ് ജയൻ (51) ആണു ആത്മഹത്യ ചെയ്തത്. എറണാകുളം മറൈൻ ഡ്രൈവ് ഷണ്മുഖം റോഡിലെ എസ്ബിഐ റീജണൽ ഓഫീസ് കെട്ടിടത്തിൽനിന്ന് ചാടിയാണ് ജയൻ ജീവനൊടുക്കിയത്.
ഏറ്റവും മേൽത്തട്ടിലുള്ള പത്താംനിലയുടെ ടെറസിൽ ഷൂസും മൊബൈൽ ഫോണും അഴിച്ച് വെച്ചശേഷം ബാങ്കിന്റെയും തൊട്ടടുത്ത ജ്വല്ലറിയുടെയും ഇടയിലുള്ള ഭാഗത്തേക്കു ചാടുകയായിരുന്നു. ശബ്ദം കേട്ടു ബാങ്കിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോൾ തലയടക്കം തകർന്ന് ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു.
റീജണൽ ബിസിനസ് ഓഫീസിലെ (ആർബിഒ-3) സീനിയർ അസോസിയേറ്റ്സ് ആയിരുന്നു ഇദ്ദേഹം. നാഷണൽ കോണ്‍ഫെഡറേഷൻ ഓഫ് ബാങ്ക് എംപ്ലോയീസ് ജില്ലാ സെക്രട്ടറി, സ്റ്റേറ്റ് ബാങ്ക്സ് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ സോണ്‍ മൂന്ന് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി, ഓഫീഷ്യേറ്റിംഗ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചുവരികയായിരുന്നു.
ചാടുന്നതിനു തൊട്ട് മുൻപ് മൊബൈൽ ഫോണിൽ സംസാരിച്ചു കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. വിമുക്തഭടനായിരുന്നു ജയൻ.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ