കൊച്ചി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പിലെ തോല്‍വിക്ക് കാരണമായത് പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയെന്ന് മുന്‍ എസ്എഫ്ഐ നേതാവ് സിന്ധു ജോയി. ഈ വിഭാഗിയതയ്ക്ക് താന്‍ ഇരയാകുകായിരുന്നു. പാര്‍ട്ടിക്കുള്ളിലെ ചില കേന്ദ്രങ്ങള്‍ തന്റെ തോല്‍വി ആഗ്രഹിച്ചിരുന്നതായും സിന്ധു പറയുന്നു.
സ്ഥാനാര്‍ത്ഥിയായി തന്റെ പേര് വന്നപ്പോള്‍ തന്നെ വിയോജിച്ചവര്‍ എറണാകുളത്ത് പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്നു. അവര്‍ക്ക് ഞാന്‍ ജയിക്കുന്നതില്‍ താത്പര്യം ഇല്ലായിരുന്നു. അന്നെനിക്ക് അത് മനസ്സിലാക്കാനായില്ല. എനിക്കെതിരെ ചില മാസികകളില്‍ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച് വീടുകള്‍ തോറും വിതരണം ചെയ്തു. അന്ന് ഞാന്‍ വിവാഹിതയായിരുന്നില്ല. എന്നിട്ടും യാതൊരു മാന്യതയുമില്ലാത്ത തരത്തില്‍ അവര്‍ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. യുഡിഎഫിന്റെ ആളുകള്‍ തനിക്ക് വോട്ടുചെയ്യാനായി നില്ക്കുന്ന സമയത്താണ് ഇത്തരം സംഭവങ്ങളുണ്ടായത്. വിഎസ് അച്യുതാനന്ദനൊപ്പം വേദി പങ്കിടുന്നതുപോലും ചില നേതാക്കള്‍ വിലക്കി. എന്നിട്ടും എറണാകുളത്ത് നിസ്സാരമായ വോട്ടുകള്‍ക്കാണ് താന്‍ പരാജയപ്പെട്ടതെന്ന് സിന്ധു ജോയി പറഞ്ഞു
അധികം വൈകാതെ രാഷ്ട്രീയ രംഗത്ത് സജീവമാകും. എന്റെ രാഷ്ട്രീയം ഫാസിസത്തിനെതിരെയുള്ളതാണ്. ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുടെ ഭാഗമായി മുന്‍ നിരയിലുണ്ടാകും. തിരിച്ച് ഇന്ത്യയിലെത്തി കേരളത്തില്‍ ജീവിക്കുന്ന സമയത്ത് മാനസികമായി പൊരുത്തപ്പെടാന്‍ കഴിയുന്ന പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇനി അധികകാലം രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്ക്കാന് തനിക്കാവില്ല.എന്നാല്‍ ഏത് പാര്‍ട്ടിയിലാണ് ചേരുന്നതെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും സിന്ധു ജോയി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ