കാസർകോട് : പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇരട്ട കൊലപാതകം സിപിഎമ്മിന്റെ പൂർണ അറിവോടെയാണെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛൻ സത്യൻ ആരോപിച്ചു. കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. പ്രതി പീതാംബരൻ തന്നെയാണ്. പാർട്ടിയുടെ അറിവില്ലാതെ ലോക്കൽ കമ്മറ്റി അംഗമായ ഇയാൾ ഒന്നും ചെയ്യില്ല. പ്രാദേശിക പ്രശ്‌നത്തിന്റെ പേരിൽ ഉദുമ എംഎൽഎ കെ. കുഞ്ഞിരാമൻ പല തവണ വധ ഭീഷണി മുഴക്കിയിരുന്നു. എംഎൽഎയാണ് അക്രമത്തിന് നേതൃത്വവും പിന്തുണയും നൽകിയത് എന്നും സത്യൻ ആരോപിച്ചു.
പെരിയ ഇരട്ടക്കൊലയ്ക്കു പിന്നിൽ ക്വട്ടേഷന്‍ സംഘമല്ലെന്നാണ് പിടിയിലുള്ളവർ മൊഴി നൽകിയിട്ടുള്ളത്. കൊല നടത്തിയത് പീതാംബരനും കസ്റ്റഡിയിലുള്ള രണ്ടുപേരും ചേര്‍ന്നാണെന്ന് മൊഴി. പീതാംബരനും കസ്റ്റഡിയിലുള്ള ആറുപേരും മൊഴിയിലുറച്ചു നിൽക്കുകയാണ്. അതേസമയം, മൊഴി പൂര്‍ണമായി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ചോദ്യംചെയ്യല്‍ തുടരുമെന്ന് പൊലീസ് സംഘം അറിയിച്ചു.
ഇരട്ടക്കൊലപാതകക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകും. കസ്റ്റഡിയിലുള്ള ആറുപേരെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ള പത്തൊന്‍പതുകാരൻ അടക്കം ആറുപേരും പെരിയ സ്വദേശികളും പീതാംബരനുമായി അടുത്ത ബന്ധമുള്ളവരുമാണ്. ഇവര്‍ക്കപ്പുറം സംഭവത്തില്‍ കൂടുതല്‍പേരുടെ പങ്കാളിത്തം കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. കൊല്ലപ്പെട്ട ഇരുവരുടേയും ശരീരത്തിലെ മുറിവുകളുടെ സ്വഭാവം, കൃത്യത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന സൂചന നല്‍കുമ്പോഴും ഇതുസംബന്ധിച്ച് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ