ഇനി രസീത് കണ്ട് ബോധ്യപ്പെടാം; ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ ബുത്തുകളിലും വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ 

വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ പേപ്പർ രസീതിലൂടെ ലഭിക്കും
ഇനി രസീത് കണ്ട് ബോധ്യപ്പെടാം; ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ ബുത്തുകളിലും വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ 

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എല്ലാ ബുത്തുകളിലും വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടിങ് മെഷീനുകളുടെ സുതാര്യത സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്. 

വോട്ട് രേഖപ്പെടുത്തിയതിന് ശേഷം വോട്ടര്‍ക്ക് വോട്ടിന്‍റെ വിവരങ്ങള്‍ അടങ്ങിയ രസീത് കണ്ട് ബോധ്യപ്പെടാൻ സഹായിക്കുന്നതാണ് വിവി പാറ്റ് വോട്ടിങ് യന്ത്രം. വോട്ട് രേഖപ്പെടുത്തിയ സ്ഥാനാർഥിയുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവ പേപ്പർ രസീതിലൂടെ ലഭിക്കും. വോട്ടര്‍ വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയൽ എന്നതിന്‍റെ ചുരുക്കപ്പേരാണ് വിവി പാറ്റ്. 

വോട്ടിങ് യന്ത്രത്തോടുചേർന്ന്‌ സ്ഥാപിച്ചിട്ടുള്ള വിവി പാറ്റ് മെഷീനിൽനിന്നാണ് രസീത് ലഭിക്കുക. രസീതുകള്‍ വോട്ടര്‍ക്ക് കൈയിൽ സൂക്ഷിക്കാനോ തൊട്ടുനോക്കാനോ കഴിയില്ല. രസീത് ഏഴു സെക്കൻഡ് മെഷീനിൽ വോട്ടര്‍ക്ക് മുൻപിൽ പ്രദര്‍ശിപ്പിച്ച ശേഷം  ഉപകരണത്തിനുള്ളിലെ ഡ്രോപ് ബോക്സിൽ വീഴും. വോട്ടിങ് സംബന്ധിച്ച പരാതി ഉയർന്നാൽ രസീത് പരിശോധിച്ച് സുതാര്യത ഉറപ്പാക്കാം. 

എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിച്ചാലും എല്ലാ  കേന്ദ്രങ്ങളിലും രസീത് എണ്ണി നോക്കില്ല. ഓരോ നിയോജകമണ്ഡലത്തിലെയും ഓരോ ബൂത്തിലെ വീതം രസീതുകളാണ് എണ്ണി നോക്കുക. ഏതെങ്കിലും ബൂത്തിൽ വോട്ടിങ് മെഷീന് തകരാര്‍ സംഭവിച്ചാലും രസീതുകള്‍ എണ്ണി നോക്കി പോളിങ് ഓഫീസര്‍ക്ക് തിട്ടപ്പെടുത്താമെന്നതും വിവി പാറ്റ് മെഷീന്‍റെ മെച്ചമാണ്. 

മുൻപ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിവി പാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് പൊതുതെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും ഇവ ഉപയോ​ഗിക്കുന്നത്. ഇതിനാവശ്യമായ  34000 വിവി പാറ്റ് യന്ത്രങ്ങള്‍ ഹൈദരാബാദ് ഇലക്ട്രോണിക് കോര്‍പ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ നിന്ന് എത്തിക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com