കോഴിക്കോട് : സ്ത്രീകളെക്കുറിച്ച് സമൂഹത്തിന്റെ പൊള്ളയായ കാഴ്ചപ്പാടുകളെ ചോദ്യം ചെയ്ത് എഴുത്തുകാരി ശാരദക്കുട്ടി. പെണ്ണിന്റെ അവകാശങ്ങളെ കുറിച്ചൊക്കെ പറയുമ്പോള്‍ ടീച്ചര്‍ക്കു വേറൊരു പണിയുമില്ലേ, ഇവിടെ പെണ്ണുങ്ങള്‍ക്കെന്താ ഒരു കുറവ് എന്നൊക്കെ പരിഹസിക്കുന്നവര്‍ ഏറെയാണ്.
തമാശ അതല്ല. പെണ്ണും ഉലക്കയും ഉരലും ആട്ടുകല്ലും അരിയുണ്ടയും എന്നൊക്കെ എഴുതിയ പോസ്റ്റില്‍ വന്ന് നിങ്ങളൊക്കെ കലര്‍പ്പില്ലാത്ത സ്‌നേഹം ചൊരിയുമ്പോഴാണ് കൂട്ടരേ നിങ്ങടെയൊക്കെ ശുദ്ധഹൃദയവും ഉള്ളിലിരിപ്പും വെളിപ്പെട്ടു പോകുന്നത്. ശാരദക്കുട്ടി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
പെണ്ണിന്റെ അവകാശങ്ങളെ കുറിച്ചൊക്കെ പറയുമ്പോള്‍ ടീച്ചര്‍ക്കു വേറൊരു പണിയുമില്ലേ, ഇവിടെ പെണ്ണുങ്ങള്‍ക്കെന്താ ഒരു കുറവ് എന്നൊക്കെ പരിഹസിക്കുന്നവര്‍ ഏറെയാണ്.
തമാശ അതല്ല. പെണ്ണും ഉലക്കയും ഉരലും ആട്ടുകല്ലും അരിയുണ്ടയും എന്നൊക്കെ എഴുതിയ പോസ്റ്റില്‍ വന്ന് നിങ്ങളൊക്കെ കലര്‍പ്പില്ലാത്ത സ്‌നേഹം ചൊരിയുമ്പോഴാണ് കൂട്ടരേ നിങ്ങടെയൊക്കെ ശുദ്ധഹൃദയവും ഉള്ളിലിരിപ്പും വെളിപ്പെട്ടു പോകുന്നത്.
ഉലക്കയും ഉരലും ഇന്നില്ല.ഞങ്ങളുടെ അഭയവും ആശ്രയവുമായിരുന്ന ദൈവവും വിശ്വാസവും വരെ ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. പേനയും കടലാസും പോയി. പ്രിന്റ് മീഡിയയുടെ പോലും സവര്‍ണ്ണ പുരുഷാധിപത്യ, സാംസ്‌കാരിക ആധിപത്യ മൂല്യങ്ങളൊക്കെ തകിടം മറിഞ്ഞു കഴിഞ്ഞു. . പ്രിന്റ് മീഡിയയിലെ കഥയും കവിതയും പോലും വാട്‌സ്ആപ്പിലോ ഫെയ്‌സ് ബുക്കിലോ വന്നാലല്ലാതെ വായിക്കാറില്ല എന്ന് പ്രശസ്തയായ ഒരെഴുത്തുകാരിയുമായി സംസാരിക്കവേ ഞങ്ങള്‍ രണ്ടാളും തുറന്നു സമ്മതിച്ചു. കാര്യങ്ങള്‍ക്കെല്ലാം വലിയ ചടുലതയാണ്.
എന്നിട്ടുമെന്നിട്ടും പാവങ്ങളേ നിങ്ങള്‍ ഉലക്കയും ഉരലും ദൈവവും പെണ്ണുമെന്നൊക്കെ കേള്‍ക്കാനാണിഷ്ടപ്പെടുന്നത്.
'ഞാനീ പ്രപഞ്ചത്തിനമ്മയായെങ്കിലേ
മാനിതമായ് വരൂ നിന്‍ ജന്മമോമനേ'
എന്ന് ബാലാമണിയമ്മയെഴുതിയത് വലിയ അര്‍ഥങ്ങളില്‍ തന്നെ. സംശയമില്ല
എസ്.ശാരദക്കുട്ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ