ന്യൂഡല്‍ഹി : ഓര്‍ത്തഡോക്സ്- യാക്കോബായ സഭാ തര്‍ക്കത്തില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തതില്‍ സംസ്ഥാനസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷ വിമര്‍ശനം. സഭാ തര്‍ക്കത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കുന്നത് വൈകിപ്പിച്ചാല്‍ ചീഫ് സെക്രട്ടറിയെ പിടിച്ച് ജയിലില്‍ അടയ്ക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. വരിക്കോലി-കട്ടച്ചിറ പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ശകാരം.
വിധി നടപ്പാക്കുന്നത് വൈകിപ്പിക്കുന്നത് ഇനിയും ക്ഷമിക്കാനാവില്ല. കേരള സര്‍ക്കാര്‍ നിയമത്തിന് മുകളിലാണോ എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി ചോദിച്ചു. കോടതി വിധി വൈകിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇനിയും ഈ നിലപാട് തുടര്‍ന്നാല്‍ ബിഹാര്‍ ചീഫ് സെക്രട്ടറിക്ക് ഉണ്ടായ അനുഭവം കേരള ചീഫ് സെക്രട്ടറിക്കും ഉണ്ടാകുമെന്നും സുപ്രിം കോടതി വ്യക്തമാക്കി.
1934ലെ മലങ്കര സഭ ഭരണഘടന പ്രകാരം പള്ളികളുടെ ഭരണം നടത്തണം എന്ന് 2017 ജൂലൈയിൽ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് ശേഷവും വിഷയത്തിൽ ഹർജികൾ വരുന്നതിൽ ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ അമർഷം രേഖപ്പെടുത്തിയിരുന്നു. വിഷയത്തിൽ തുടർച്ചയായി ഹർജികൾ വരുന്നത് അംഗീകരിക്കാൻ ആകില്ല. സുപ്രിംകോടതി അന്തിമ വിധി കൽപ്പിച്ച കേസിൽ ഒരു ഹർജിയും കീഴ്ക്കോടതികൾ പരിഗണിക്കുന്നത് എന്നും ജസ്റ്റിസ് അരുൺ മിശ്ര നേരത്തെ ഉത്തരവിട്ടിരുന്നു. അതേസമയം സഭാ തർക്കം സമവായ ചർച്ചകളിലൂടെ പരിഹരിക്കാനാണ് സർക്കാരിന്റെ ശ്രമം.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ