പത്തനംതിട്ട : യാക്കോബായ- ഓർത്തഡോക്സ് സഭ തർക്കവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ കുറ്റപ്പെടുത്തി ബാസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്കാ
ബാവ രംഗത്ത്. ശബരിമല വിധി നടപ്പിലാക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയവര്‍ ഇപ്പോള്‍ ഉറക്കത്തിലാണെന്നും കോടതി വിധി ബാധകമല്ലെന്ന് പറയുന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും കാതോലിക്കാ ബാവ ആരോപിച്ചു. പരുമലയില്‍ നടന്ന സഭാ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
'ഉറങ്ങുന്നവരെ നമുക്ക് വിളിച്ചുണര്‍ത്താം. ഉറക്കം നടിക്കുന്നവരെ വിളിച്ചുണര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല. ഞെരങ്ങിയും മൂളിയും ഇരിക്കുക മാത്രമേ സാധിക്കുകയുള്ളു. ഈ രീതിയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. സഭയിലെ 80 ശതമാനം ആളുകളും സമാധാനം ആഗ്രഹിക്കുന്നവരാണ്. നീതിക്കെതിരായി ഒരു സര്‍ക്കാര്‍ ഒത്താശ ചെയ്യണമെങ്കില്‍ അതിന് പിന്നില്‍ എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും കാതോലിക്കാ ബാവ കുറ്റപ്പെടുത്തി. കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നിസംഗതയെ സുപ്രീം കോടതി കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ