തിരുവനന്തപുരം : സംസ്ഥാനത്ത് മഴ കനത്തതോടെ അണക്കെട്ടുകളിലെ ജലനിരപ്പും ഉയരുന്നു, വൈദ്യുതി ബോർഡിന് കീഴിലെ അണക്കെട്ടുകളിലെ ജലശേഖരം ഒരു ദിവസംകൊണ്ട് രണ്ട് ശതമാനം കൂടി. 608.447 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ സംഭരണികളിലുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2.72 അടി ഉയര്‍ന്ന് 2307.12 അടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേസമയം 2382.26 അടിയായിരുന്നു ജലനിരപ്പ്. സംഭരണശേഷിയുടെ 15 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടിലുണ്ട്.
ഇടുക്കിയുടെ വൃഷ്ടിപ്രദേശത്ത് 10.74 സെ.മീ. മഴ ലഭിച്ചപ്പോള്‍ 38.467 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴുകിയെത്തി. കുറ്റ്യാടിയിലാണ് ഏറ്റവും അധികം മഴ ലഭിച്ചത്. 19 സെ.മീ. ഇടുക്കിയിൽ ആനയിറങ്കൽ, മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഒഴികെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കരുതല്‍ സംഭരണിയായ ഇടുക്കി, ശബരിഗിരി അടക്കം വലിയ പദ്ധതികളിലെ ഉൽപാദനം തീരെ കുറച്ചിരിക്കുകയാണ്. 1.27 ദശലക്ഷം യൂനിറ്റ് മാത്രമായിരുന്നു ശനിയാഴ്ചത്തെ ഉൽപാദനം. 13.956 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്ത് ശനിയാഴ്ച ആഭ്യന്തര ഉൽപാദനം. വൈദ്യുതി ഉപഭോഗം 61.23 ദശലക്ഷം യൂനിറ്റായി കുറഞ്ഞു. 47.274 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് എത്തിച്ചു.
മഴ ശക്തമായതോടെ പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഇന്നലെ ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയർത്തി. ജലനിരപ്പ് ഉയർന്നതിനാൽ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തി. മഴ തുടരുന്നതിനാൽ മറ്റു ഷട്ടറുകളും ഉയർത്താൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മൂഴിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവിട്ടേക്കാമെന്നും അറിയിപ്പുണ്ട്. ഷട്ടര്‍ തുറന്നാല്‍ മൂഴിയാര്‍, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ