‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’ ; രാഖിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയത് രാഹുൽ ; അമ്പൂരി കൊലപാതകത്തിൽ വെളിപ്പെടുത്തൽ

മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു
‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’ ; രാഖിയെ ശ്വാസംമുട്ടിച്ച് ബോധം കെടുത്തിയത് രാഹുൽ ; അമ്പൂരി കൊലപാതകത്തിൽ വെളിപ്പെടുത്തൽ

തിരുവനന്തപുരം : അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിയും കേസിലെ ഒന്നാം പ്രതിയായ അഖിലും ഭാര്യാഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞിരുന്നതെന്ന് വെളിപ്പെടുത്തൽ. ഇരുവരും ഫെബ്രുവരി 15ന് എറണാകുളത്തുള്ള ഒരു ക്ഷേത്രത്തിൽ താലികെട്ടി വിവാഹിതരായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൂന്നാം പ്രതി ആദർശിന്റെ റിമാൻഡുമായി ബന്ധപ്പെട്ടു നെയ്യാറ്റിൻകര മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഭാര്യഭർത്താക്കന്മാരെപോലെ  ഇവർ ജീവിച്ചുവരുമ്പോഴായിരുന്നു വീട്ടുകാർ അന്തിയൂർക്കോണത്തുനിന്ന് അഖിലിനു മറ്റൊരു വിവാഹം നിശ്ചയിച്ചത്. ഈ വിവാഹം തടസ്സപ്പെടുത്താൻ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് മൂന്നു പ്രതികളും ചേർന്ന് കൊലപാതകത്തിനുമുൻപ് പലവട്ടം ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. 

എറണാകുളത്തു സ്വകാര്യ ചാനലിന്റെ ബ്രോഡ്ബാൻഡ്‌ വിഭാഗത്തിൽ ജോലിചെയ്തിരുന്ന രാഖി ജൂൺ 18ന് അവധിക്കു നാട്ടിലെത്തി. 21ന് മടങ്ങാനായി വീടുവിട്ട രാഖിയെ അഖിൽ നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡിൽനിന്നും താൻ നിർമിക്കുന്ന പുതിയ വീട് കാണിക്കാമെന്നു പറഞ്ഞു സുഹൃത്തിന്റെ കാറിൽകയറ്റി അമ്പൂരി തട്ടാംമുക്കിലെത്തിച്ചു. സഹോദരൻ രാഹുലും സുഹൃത്ത് ആദർശും പുതിയ വീടിനുമുന്നിൽ കാത്തുനിൽപ്പുണ്ടായിരുന്നു.

കാർ മുറ്റത്തു നിർത്തിയപ്പോൾ രാഹുൽ കാറിന്റെ പിൻസീറ്റിൽ രാഖിയുടെ സമീപത്തായി കയറി. ‘എന്റെ അനിയന്റെ വിവാഹം നീ മുടക്കും അല്ലേടീ, നീ ജീവിച്ചിരിക്കണ്ട’ എന്നു പറഞ്ഞു കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ചുകൊല്ലാൻ ശ്രമിച്ചു. രാഖി ബഹളം വച്ചപ്പോൾ പുറത്തുകേൾക്കാതിരിക്കാനായി അഖിൽ കാറിന്റെ എൻജിൻ ഇരപ്പിച്ച് വലിയ ശബ്ദമുണ്ടാക്കി. ഈ സമയം രാഖി ബോധരഹിതയായി. തുടർന്ന് അഖിൽ മുൻസീറ്റിൽനിന്ന് ഇറങ്ങി പിൻസീറ്റിൽ കയറി കാറിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കയർകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ഇരുവരും ചേർന്ന് വലിച്ചുമുറുക്കിയാണു കൊലപ്പെടുത്തിയത്.

മൂവരും ചേർന്നു മൃതദേഹം കാറിൽനിന്നു പുറത്തെടുത്തു നേരത്തേ തയ്യാറാക്കിയ കുഴിക്കു സമീപത്തെത്തിച്ച് വസ്ത്രങ്ങൾ മാറ്റിയശേഷം ഉള്ളിലിട്ട് ഉപ്പും വിതറി മണ്ണിട്ട് മൂടി. തുടർന്ന് രാഖി ധരിച്ചിരുന്ന വസ്ത്രങ്ങൾ തീയിട്ട് നശിപ്പിച്ചു.  21നു വൈകിട്ട് ഏഴിനു രാഖിയുടെ ഫോൺ ഓഫായി. എന്നാൽ രാഖിയുടെ സിംകാർഡ് ഉപയോഗിച്ച് 24നു വിളികളും മെസേജുകളും പോയിട്ടുള്ളതായി പൊലീസ് കണ്ടെത്തി. മറ്റൊരു ഫോണിൽ സിംകാർഡ് മാറ്റിയിട്ടായിരുന്നു മെസേജ് അയച്ചത്.

ഈ ഫോൺ കാട്ടാക്കടയിലെ ഒരു കടയിൽനിന്ന് രാഹുലും ആദർശും ചേർന്നു വാങ്ങിയതാണെന്നും പൊലീസ് കണ്ടെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ അഖിൽ ജോലിസ്ഥലത്തേക്കും രാഹുൽ ഒളിവിലും പോയി. ഒരു ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന ആദർശിനെ പിടികൂടി പൊലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് കൊലപാതകത്തിൻെറ ചുരുളഴിഞ്ഞതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com