കൊച്ചി : സിനിമാക്കാരന്റെ പരിവേഷമൊക്കെ അഴിച്ചുവെച്ച് തനി രാഷ്ട്രീയക്കാരനായി മാറിയിരിക്കുകയാണ് നടനും എംപിയുമായ ഇന്നസെന്റ്. ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ രണ്ടാമൂഴം തേടുന്ന ഇന്നസെന്റ്, പ്രചാരണത്തിന്റെ തിരക്കിലാണ്. കഴിഞ്ഞ തവണ ഇടതു സ്വതന്ത്രനായിരുന്ന ഇന്നസെന്റ് ഇത്തവണ അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിലാണ് വോട്ടുതേടുന്നത്.
വീട്ടിലെ സ്വീകരണമുറിയിൽ ഇടയ‌്ക്കിടെ മുഖംകാണിക്കുന്ന ഒരു സിനിമാക്കാരൻ. നിങ്ങൾ കറിക്ക‌് കടുക‌് വറുത്തിടുമ്പോൾ, കളിതമാശകൾ പറഞ്ഞിരിക്കുമ്പോൾ ഇടയ‌്ക്കെപ്പഴോ കേൾക്കുന്ന പരിചിതശബ്ദം. അതിനപ്പുറത്തേക്ക‌് നിങ്ങൾക്കാരുമായിരുന്നില്ല അഞ്ചുകൊല്ലംമുമ്പ‌്, ഞാൻ. ഇന്നതല്ല. നിങ്ങൾക്കെന്നെയും എനിക്ക‌് നിങ്ങളെയുമറിയാം. സിനിമാക്കാരനായല്ല, എംപിയായി. ഇപ്പോഴിതാ വീണ്ടും സ്ഥാനാർഥിയായി’. വനിതകളെ അടക്കം കയ്യിലെടുത്തുകൊണ്ട് ഇന്നസെന്റ് പ്രസംഗം തുടരുന്നു.
കാലടിയിൽ ഇന്നസെന്റിന്റെ പ്രചാരണ വാഹനം എത്തിയപ്പോൾ കൊന്നപ്പൂ കൊടുത്താണ് സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. അപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ സ്ഥാനാർത്ഥിയുടെ കമന്റെത്തി. ‘ഈ കൊന്നപ്പൂവുകൾ ഒരുപാട‌് കിട്ടണ‌്ണ്ട‌്, അതുമാത്രം പോരാട്ടോ, അറിയാല്ലോ ഞാനെന്താ ചോദിക്കണേന്ന‌്, ആ... അതന്നെ, വോട്ട‌്. അതുംകൂടി പോരട്ടെ’.
ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ യുഡിഎഫിന്റെ സ്ഥാനാർത്ഥി കോൺഗ്രസ് നേതാവ് ബെന്നി ബെഹനാനാണ്. ബിജെപി നേതാവ് എ എൻ രാധാകൃഷ്ണനാണ് എൻഡിഎ സ്ഥാനാർത്ഥി. പോരാട്ടം കടുക്കുമ്പോഴും തന്റെ വികസന നേട്ടങ്ങൾക്ക് ജനം അംഗീകാരം നൽകുമെന്ന പ്രീക്ഷയിലാണ് ഇടതുസ്ഥാനാർത്ഥിയായ ഇന്നസെന്റ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ