തിരുവനന്തപുരം: ജപ്തിയുമായി മുന്നോട്ടുപോയ കാനറാ ബാങ്കിന്റെ നടപടി സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. എല്ലാ ബാങ്കുകൾക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തിൽ ജപ്തി നടപടികൾ തുടരാനുള്ള നീക്കം സർക്കാർ ഉത്തരവിന്റെ ലംഘനമാണെന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന വേണ്ടിവരുമെന്ന് കളക്ടർ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനുനൽകിയ റിപ്പോർട്ടിൽ പറയുന്നു.
മോറട്ടോറിയം നിലനിൽക്കേ സർക്കാർ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയിൽ അതൃപ്തി അറിയിച്ച റവന്യൂ മന്ത്രി സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. കാനറാ ബാങ്കിന്റെ ജനറൽ മാനേജർ അടക്കമുള്ളവരോട് മന്ത്രി ഇ ചന്ദ്രശേഖരൻ സംസാരിച്ചു.
സർക്കാർ നിർദ്ദേശത്തിനു വിരുദ്ധമായി ബാങ്ക് പ്രവർത്തിച്ചോ എന്ന കാര്യം വിശദമായി പരിശോധിക്കണമെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതിക്ക് സർക്കാർ നിർദ്ദേശം നൽകി. സ്ഥലം എംഎൽഎ നിർദ്ദേശിച്ചിട്ടും ജപ്തി നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ