കോഴിക്കോട്: മനുഷ്യത്വത്തിലേക്ക് തിരിച്ചുവരണമെന്ന സന്ദേശമാണ് നഴ്സ് ലിനി തന്റെ ജീവിതത്തിലൂടെ നമ്മെ പഠിപ്പിക്കുന്നതെന്നും മനുഷ്യത്വമാണ് ഏറ്റവും വലുതെന്നും നടി പാർവതി തിരുവോത്ത്. ലിനിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ കേരള ഗവ.നഴ്സസ് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു പാർവതി.
നിപ്പ പടർന്നുപിടിച്ച സമയത്ത് കോഴിക്കോട്ടെ വീട്ടിൽ ഭീതിയോടെയാണ് കഴിഞ്ഞിരുന്നത്. അച്ഛനെയും അമ്മയെയും ഷൂട്ടിങ് ലൊക്കേഷനിലേക്ക് കൂടെക്കൊണ്ടു പോവാൻ തീരുമാനിച്ചു. അന്നു രാവിലെയാണ് ലിനി മരിച്ച വിവരം അറിഞ്ഞതെന്നും അവർ വ്യക്തമാക്കി. ലിനിയുടെ മക്കൾ ഋതുലിനെയും സിദ്ധാർഥിനെയും കെട്ടിപ്പിടിച്ച് ഉമ്മ നൽകിയ ശേഷമാണ് പാർവതി വേദി വിട്ടത്.
അനുസ്മരണച്ചടങ്ങ് പികെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ് എൻഎ ശ്യാമള അധ്യക്ഷയായിരുന്നു. ലിനിയുടെ ഭർത്താവ‌് സജീഷ‌് പുത്തൂർ, നിപ്പയെ അതിജീവിച്ച നഴ‌്സിങ‌് വിദ്യാർഥിനി എം അജന്യ, സംസ്ഥാന ജന. സെക്രട്ടറി പി ഉഷാദേവി, ജില്ലാ സെക്രട്ടറി എൻവി അനൂപ‌് സംബന്ധിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ