എൻ വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ; നാളെ ചുമതലയേൽക്കും
തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി മുൻ ദേവസ്വം കമ്മിഷണർ എൻ വാസുവിനെ സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ എ പദ്മകുമാറിനു പകരക്കാരനായാണ് വാസുവിനെ നിയമിച്ചത്. സിപിഎം പ്രതിനിധിയായാണ് വാസുവിന്റെ നിയമനം. ശബരിമല യുവതീപ്രവേശനത്തിൽ സുപ്രിംകോടതിയുടെ നിർണായ ഉത്തരവ് വരാനിരിക്കെയാണ് പുതിയ നിയമനം.
അഡ്വ. കെ എസ് രവിയെ ദേവസ്വം ബോർഡ് അംഗമായും നിയമിച്ചു. സിപിഐയുടെ പ്രതിനിധിയാണ് അഡ്വ. രവി. ഇവരുടെ നിയമന ഉത്തരവ് സർക്കാർ പുറത്തിറക്കി. രണ്ടുപേരും നാളെ ചുമതലയേൽക്കും. ശബരിമല സ്ത്രീപ്രവേശനത്തിൽ റിവ്യൂ ഹർജിയിൽ സുപ്രിംകോടതിയുടെ വിധി എന്തുതന്നെയായാലും അതു നടപ്പാക്കേണ്ടി വരിക പുതിയ പ്രസിഡന്റ് നേതൃത്വം നൽകുന്ന ബോർഡിനാണ്. ഇതു മുൻകൂട്ടി കണ്ടാണ് മുൻ ദേവസ്വം കമ്മിഷണറായ എൻ വാസുവിനെ തന്നെ ബോർഡ് പ്രസിഡന്റായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധിയുണ്ടായപ്പോൾ എൻ വാസുവായിരുന്നു ദേവസ്വം കമ്മിഷണർ സ്ഥാനത്തുണ്ടായിരുന്നത്. വിധി നടപ്പാക്കുകയെന്ന കാര്യത്തിൽ ബോർഡ് ഭരണസമിതിയേക്കാൾ ഉറച്ച നിലപാടായിരുന്നു കമ്മിഷണറുടേത്. സർക്കാർ പക്ഷത്ത് ഉറച്ചുനിൽക്കുന്ന എൻ വാസു, യുവതീപ്രവേശത്തിലടക്കം സർക്കാർ നിലപാടുകളോടൊപ്പമായിരുന്നു, 2017 നവംബർ 14നാണ് ദേവസ്വം ബോർഡ് പ്രസിഡന്റായി എ പദ്മകുമാറും അംഗമായി കെ പി ശങ്കർദാസും ചുമതലയേറ്റത്. ഇവരുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ