വൈദ്യുതി ചാര്‍ജ് കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കാം, പലിശയിളവ്, ഫെബ്രുവരി 29വരെ സമയം

രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിനു വൈദ്യുതി ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു
വൈദ്യുതി ചാര്‍ജ് കുടിശിക: ഒറ്റത്തവണ തീര്‍പ്പാക്കാം, പലിശയിളവ്, ഫെബ്രുവരി 29വരെ സമയം

തിരുവനന്തപുരം: രണ്ടു വര്‍ഷത്തില്‍ കൂടുതലായുള്ള വൈദ്യുതി ചാര്‍ജ് കുടിശിക അടച്ചു തീര്‍ക്കുന്നതിനു വൈദ്യുതി ബോര്‍ഡ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചു. റവന്യു റിക്കവറി നേരിടുന്ന ഉപയോക്താക്കള്‍ക്കും കോടതികളില്‍ കേസ് നിലനില്‍ക്കുന്ന ഉപയോക്താക്കള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനധികൃത വൈദ്യുതി ഉപയോഗത്തിനു നടപടി നേരിടുന്നവര്‍ക്കും അപേക്ഷ നല്‍കാം. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ അടുത്ത ഫെബ്രുവരി 29 വരെയാണു പദ്ധതിയുടെ കാലാവധി.

മുന്‍പ് ഇത്തരം പദ്ധതികളില്‍ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവര്‍ക്കും വൈദ്യുതി മോഷണക്കുറ്റത്തില്‍ നടപടി നേരിടുന്നവര്‍ക്കും ഈ പദ്ധതിയിലെ വ്യവസ്ഥകള്‍  ബാധകമല്ല. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശികകള്‍ക്ക് നിലവിലെ 18% പലിശയ്ക്കു പകരം  8.31% നല്‍കിയാല്‍ മതിയാകും. 5 വര്‍ഷത്തില്‍ കൂടുതലുള്ള കുടിശികയ്ക്ക്  6% പലിശ. പലിശത്തുക 6 തുല്യതവണകളായി അടയ്ക്കാനും വ്യവസ്ഥയുണ്ട്. പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവര്‍ക്ക് പലിശ തുകയിന്‍മേല്‍ 2 ശതമാനത്തിന്റെ അധിക ഇളവും അനുവദിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ തുടങ്ങിയ ചില പ്രത്യേക ഉപയോക്താക്കള്‍ക്കു കുടിശിക അടയ്ക്കുന്നതിന് 12% പലിശ നിരക്കില്‍ മുതല്‍ത്തുകയ്ക്കും തവണകള്‍  അനുവദിക്കും. ഇളക്കിമാറ്റപ്പെട്ട കണക്ഷനുകള്‍ക്കു പരമാവധി 6 മാസത്തെ ഡിമാന്‍ഡ് ചാര്‍ജ് / ഫിക്‌സഡ് ചാര്‍ജ് നല്‍കിയാല്‍ മതി. അടച്ചുപൂട്ടിയ വ്യവസായശാലകള്‍ക്കും തോട്ടങ്ങള്‍ക്കും ഈ വ്യവസ്ഥ  ബാധകം.

അര്‍ഹരായ ഉപയോക്താക്കള്‍ക്കു പ്രത്യേക സാഹചര്യത്തില്‍ മുതലിലും കുറവു നല്‍കും. ഇതിനുള്ള അധികാരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ  ജില്ലാതല കമ്മിറ്റിയില്‍ നിക്ഷിപ്തമാണ്. എല്‍ടി ഉപയോക്താക്കള്‍ സെക്ഷന്‍ ഓഫിസിലും എച്ച്ടി/ഇഎച്ച്ടി ഉപയോക്താക്കള്‍ സ്‌പെഷല്‍ ഓഫിസര്‍ റവന്യുവിന്റെ ഓഫിസിലും അടുത്ത ഫെബ്രുവരി ഒന്നിനു മുന്‍പായി അപേക്ഷ നല്‍കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com