മലപ്പുറം: പ്ലാസ്റ്റിക് മാലിന്യം എന്തു ചെയ്യണമെന്നറിയാതെ തല പുകയ്ക്കുന്നവർക്കും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കും ഒരു സന്തോഷ വാർത്ത. മാലിന്യവുമായി മലപ്പുറം നഗരസഭയിലേക്ക് വരു. വയറു നിറയെ ഭക്ഷണം കഴിച്ച് മടങ്ങാം തികച്ചും സൗജന്യമായി.
പ്ലാസ്റ്റിക് തരൂ ഭക്ഷണം തരാം എന്ന പേരിലാണ് പദ്ധതി. മാലിന്യം ശേഖരിച്ച് ആർക്കും നഗരസഭയിലെ ഖനി എന്ന എംആർഎഫ് യൂണിറ്റിൽ എത്തിക്കാം. ആദ്യ ഘട്ടത്തിൽ ഉച്ച ഭക്ഷണമാണ് കിട്ടുക. ഉച്ചയ്ക്ക് 12.30മുതൽ 1.30 വരെയാണ് ഭക്ഷണ സൗകര്യം ഏർപ്പെടുത്തിയതെന്ന് നഗരസഭാധ്യക്ഷ സിഎച് ജമീല പറഞ്ഞു. അടുത്ത ഘട്ടമായി ചായയും കടിയും നൽകും. ഭക്ഷണം വേണ്ടാത്തവർക്ക് ഉപഹാരങ്ങൾ നൽകുന്ന കാര്യവും പരിഗണനയിലുണ്ട്.
ശനിയാഴ്ച പ്ലാസ്റ്റിക് കവറുകളുമായി എത്തിയ കലക്ടർ ജാഫർ മാലിക്കിന് ഭക്ഷണം കൈമാറി പി ഉബൈദുല്ല എംഎൽഎയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് മുന്നോടിയായി നഗരസഭാ കൗൺസിലർമാരും ജീവനക്കാരും എൻഎസ്എസ് വൊളന്റിയർമാരും റാലിയായി റോഡരികിലുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ