ന്യൂഡല്‍ഹി: യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി. 2017-ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കോടതി വ്യക്തമാക്കി. മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്‌കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമർശം.
ശവ സംസ്‌കാരം നടത്താന്‍ സുപ്രിംകോടതി അനുമതി നല്‍കിയിട്ടില്ല. എന്നാൽ ഇതു സംബന്ധിച്ച് യാക്കോബായ സഭക്ക് നിയമനടപടികള്‍ സ്വീകരിക്കാമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സഭകള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിയമത്തിനുള്ളില്‍ നിന്ന് കൊണ്ട് സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്നാണ് കോടതി അറിയിച്ചത്.
സഭ തർക്കത്തിൽ സർക്കാർ ചർച്ച നടത്തുന്നത് കോടതി അലക്ഷ്യമാണെന്ന ഓർത്തഡോക്സ് സഭയുടെ വാദം ഇന്നലെ ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള സുപ്രിംകോടതി ബെഞ്ചും തള്ളിയിരുന്നു. സർക്കാർ മധ്യസ്ഥ ചർച്ച നടത്തുന്നത് കോടതി അലക്ഷ്യമാകില്ലെന്നും ജസ്റ്റിസ് അരുൺ മിശ്ര ചൂണ്ടിക്കാട്ടിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ