കൊല്ലം: സൂപ്പർ മാർക്കറ്റുകളിലും മരുന്നു ലഭ്യമാകുന്ന കാലം വിദൂരമല്ലെന്നതിന്റെ സൂചനകൾ നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഓവർ ദ് കൗണ്ടർ (ഒടിസി) മരുന്നുകളുടെ തരംതിരിച്ച പട്ടിക തയാറാക്കാൻ മന്ത്രാലയം ഒരുങ്ങുന്നു. ഒടിസി 1, ഒടിസി 2 എന്നീ പേരുകളിൽ തയാറാക്കുന്ന രണ്ട് പട്ടികകളിലെ മരുന്നുകൾ വിൽക്കാൻ ഫാർമസിസ്റ്റോ ഡോക്ടറുടെ കുറിപ്പടിയോ വേണ്ട. അതേസമയം ലൈസൻസ് ഉണ്ടായിരിക്കണം.
ആദ്യ ഘട്ടത്തിൽ മെഡിക്കൽ സ്റ്റോറുകളിൽ ലഭിക്കുന്ന ഒടിസി മരുന്നുകൾ പിന്നീട് സൂപ്പർ മാർക്കറ്റ് ഉൾപ്പെടെയുള്ള ചില്ലറ വിൽപന കേന്ദ്രങ്ങളിലും ലഭ്യമാകും. ഒടിസി മരുന്നുകൾ ഏതൊക്കെയാണെന്നു സർക്കാർ നിർവചിക്കണമെന്നു ഡ്രഗ് കൺസൽട്ടേറ്റിവ് കമ്മിറ്റി (ഡിസിസി) കഴിഞ്ഞ മാസം ശുപാർശ ചെയ്തിരുന്നു. മരുന്നിന്റെ സ്വഭാവം, സുരക്ഷ, ലഭ്യത, ദുരുപയോഗം ചെയ്യാനുള്ള സാധ്യത എന്നിവ അടിസ്ഥാനമാക്കി സർക്കാർ രണ്ട് പട്ടികകൾ തയാറാക്കണമെന്നും നിർദേശിച്ചിരുന്നു.
ഔഷധ മേഖലയിലെ സർക്കാരിന്റെ പരമോന്നത ഉപദേശക സമിതിയായ ഡ്രഗ് ടെക്നിക്കൽ അഡ്വൈസറി ബോർഡും (ഡിടിഎബി) തുടർന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും നിർദേശം അംഗീകരിക്കുന്നതോടെ തീരുമാനം നടപ്പാകും. സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിൽ ഡോക്ടറില്ലെങ്കിലും അത്യാവശ്യ മരുന്നുകൾ നൽകാൻ ഫാർമസിസ്റ്റുകൾക്ക് ആരോഗ്യ വകുപ്പു മുൻപ് അനുമതി നൽകിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ