കൊച്ചി: അപൂര്‍വ രോഗം ബാധിച്ച് കൊച്ചി ആമൃത ആശുപത്രിയിലെത്തിച്ച ഒന്നരമാസം പ്രായമായ കുഞ്ഞിനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കില്ലെന്ന് ആശുപത്രി അധികൃതർ. കുഞ്ഞിനെ ഇന്ന് എം ആര്‍ ഐ സ്കാനിംഗിന് വിധേയമാക്കുമെന്നും അതിന് ശേഷമാകും തുടര്‍ ചികിത്സ സംബന്ധിച്ച് തീരുമാനിമെടുക്കുകയെന്നുമാണ് റിപ്പോർട്ടുകൾ.
പാലക്കാട് പുതുപരിയാരം സ്വദേശി സ്വനൂപിന്റെയും ഷംസിയുടെയും 37 ദിവസം പ്രായമായ കുഞ്ഞിനെ ഇന്നലെ രാത്രിയോടെയാണ് അമൃത ആശുപത്രിയിലെത്തിച്ചത്. വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും പുറപ്പെട്ട അംബുലന്‍സ് രാത്രി എട്ടരയോടെ അമൃതയിലെത്തിയത്. ട്രാഫിക് പൊലീസ് ഗതാഗതം നിയന്ത്രിച്ചാണ് ആംബുലന്‍സ് കടത്തിവിട്ടത്.
ഗുരുതര രോഗമായ സൈലോതൊറാക്‌സ് (Chylothorax) എന്ന രോഗമാണ് കുട്ടിക്ക്. ശ്വാസകോശത്തില്‍ ഫ്ലുയിഡ് നിറഞ്ഞ് ശ്വാസതടസമുണ്ടാകുന്ന ഗുരുതര രോഗാവസ്ഥയാണ് ഇത്. ഓരോ ദിവസം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനില വഷളായി കൊണ്ടിരിക്കുകയാണെന്നും ശോഷിച്ചു വരുന്ന ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷപെടുത്തണം എന്നും വാര്‍ത്തയുണ്ടായിരുന്നു.
സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുള്ള ഈ കുട്ടിയുടെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആരോഗ്യ വകുപ്പ് മന്ത്രി പ്രശ്‌നത്തില്‍ ഇടപെടുന്നത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി 3.2 ലക്ഷം രൂപ സാമൂഹ്യ സുരക്ഷ മിഷന്റെ വി കെയര്‍ പദ്ധതിയിലൂടെ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ