കൊച്ചി : മരടിലെ ഫ്ലാറ്റുകൾ ഒഴിയാൻ ഉടമകൾക്ക് നൽകിയിരുന്ന സമയപരിധി നീട്ടി. രാത്രി 12 മണി വരെയാണ് സമയപരിധി നീട്ടിയത്. 12 മണി വരെ വെള്ളവും വൈദ്യുതിയും ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾ വിലയിരുത്താനായി സബ് കളക്ടർ സ്നേഹിൽ കുമാർ സ്ഥലത്തുണ്ട്. ജില്ലാ കളക്ടർ എസ് സുഹാസ് ഇന്ന് വൈകീട്ട് ഫ്ലാറ്റുകളിലെത്തുമെന്ന് റിപ്പോർട്ടുണ്ട്.
ഒഴിപ്പിക്കൽ നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. എസിപി ലാൽജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നഗരസഭയിലെത്തിയത്. ഉടമകളുടെ ഭാഗത്തുനിന്ന് ചെറുത്തുനിൽപ്പുണ്ടായാൽ നടപടി സ്വീകരിക്കുക ലക്ഷ്യമിട്ടാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. പിആർഡി അടക്കമുള്ള സംഘത്തോട് 12 മണി വരെ തുടരണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ഫ്ലാറ്റ് ഒഴിയാൻ കൂടുതൽ സമയം ഇനി അനുവദിക്കാനാവില്ലെന്ന് സബ് കളക്ടർ അറിയിച്ചുണ്ട്. എന്നാൽ ഇപ്പോൾ നീട്ടിയ സമയം മതിയാകില്ലെന്നും കൂടുതൽ സമയം വേണമെന്നും ഫ്ലാറ്റ് ഉടമകൾ ആവശ്യപ്പെട്ടു. ഫ്ലാറ്റുകൾ ഒഴിയാതെ രക്ഷയില്ലെന്ന് മരട് നഗരസഭയും അറിയിച്ചു. ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി വൈകീട്ട് അഞ്ചുമണിക്ക് അവസാനിക്കാനിരിക്കെയാണ്, 12 മണിവരെ സാവകാശം നൽകിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ