ഇടതുനേതാക്കളുടെ വാക്കുകള്‍ സമുദായം പുച്ഛിച്ച് തള്ളും; ശരിദൂരത്തിന് കാരണം ശബരിമല തന്നെയെന്ന് എന്‍എസ്എസ്

നേതൃത്വം പറഞ്ഞാല്‍ അണികള്‍ കേള്‍ക്കില്ലെന്നാണ് ഇടതുമുന്നണിയിലെ ചില നേതാക്കള്‍ പറയുന്നത്. ഇത് സമുദായ അംഗങ്ങള്‍ പുച്ഛിച്ച് തള്ളും
ഇടതുനേതാക്കളുടെ വാക്കുകള്‍ സമുദായം പുച്ഛിച്ച് തള്ളും; ശരിദൂരത്തിന് കാരണം ശബരിമല തന്നെയെന്ന് എന്‍എസ്എസ്

ചങ്ങനാശ്ശേരി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി വീണ്ടും എന്‍എസ്എസ്്. ഉപതെരഞ്ഞടുപ്പില്‍ സ്വീകരിച്ച ശരിദൂരനിലപാടിന്റെ  പ്രധാനകാരണം ശബരിമലയാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് ചിലരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിശ്വാസികള്‍ക്ക അനുകൂലമായ നിലപാട് സ്വീകരിക്കാത്തതാണ് ശരിദൂരത്തിന് പ്രധാനകാരണണമെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.

ഇടതുപക്ഷസര്‍ക്കാരാകട്ടെ ഈശ്വരവിശ്വാസം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും എതിരായ നിലകൊളളുക മാത്രമല്ല, നവോത്ഥാനത്തിന്റെ പേരില്‍ ജനങ്ങളില്‍ വിഭാഗീയത വളര്‍ത്തിം മത - ജാതി ചിന്തകള്‍ ഉണര്‍ത്തിയും മുന്നാക്ക- പിന്നാക്ക വിഭാഗ ചേരിതിരിവുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ഒരുവിഭാഗത്തെ താലോലിക്കുകയും അവരെ പ്രീതിപ്പെടുത്താന്‍ മുന്നാക്ക വിഭാഗത്തെ മാത്രം ബോധപൂര്‍വം അവഗണിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും എന്‍എസ്്എസ് പ്രസ്താവനയില്‍ പറയുന്നു.

മുന്നാക്ക വിഭാഗങ്ങള്‍ക്കും അവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കം ലഭിച്ചിരുന്ന ആനുകൂല്യങ്ങളെല്ലാം ഇടതുസര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുകയാണ്. അതെല്ലാം പലതവണ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അതിനൊന്നും മറുപടി പറയാതെയും പരിഹാരം ഉണ്ടാക്കാതെയും എന്‍എസ്എസിന്റെ നിലപാടിനെ നിസാരമാക്കി തള്ളിക്കളഞ്ഞാല്‍ ജനങ്ങള്‍ അതേപടി ഉള്‍ക്കൊള്ളുമെന്ന് ആരും കരുതേണ്ട.  എന്‍എസ്എസ് നേതൃത്വം പറഞ്ഞാല്‍ നായര്‍ സമുദായ അംഗങ്ങള്‍ അനുസരിക്കില്ലെന്ന് മുന്‍പും പല നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. എന്‍എസ്എസിനെ സ്‌നേഹിക്കുന്ന സമൂദായ അംഗങ്ങള്‍ അതെല്ലാം പുച്ഛിച്ച്  തള്ളിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.

സാമൂഹ്യനീതിക്ക് വേണ്ടിയാണ് ഈ ഉപതെരഞ്ഞെടുപ്പില്‍  എന്‍സഎസ്എസ്  ശരിദൂരം സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന സര്‍്ക്കാരുകളെ സമ്മര്‍ദ്ദത്തിലാക്കി എന്തെങ്കിലും സ്ഥാനമാനങ്ങളോ ആനുകൂല്യങ്ങള്‍ക്കോ വേണ്ടിയല്ല എന്നുള്ള കാര്യങ്ങള്‍ രാഷ്ട്രീയ നേതൃത്വം മനസിലാക്കണമെന്നും എന്‍എസ്എസ് പ്രസ്താവനയില്‍ പറയുന്നു.

തെരഞ്ഞെടുപ്പില്‍ ഓരോ സംഘടനകള്‍ക്കും അതാത് സംഘടനകളുടെ നിലപാട് സ്വീകരിക്കാം. ഇത്തരം സംഘടനയില്‍ എല്ലാ പാര്‍ട്ടിക്കാരും ഉണ്ടാകും. അവര്‍ അവരുടെ രാഷ്ട്രീയ കാഴ്ചപ്പാടിനനുസരിച്ച് വോട്ട് ചെയ്യുകയാണ് പതിവെന്നായിരുന്നു സിപിഎം  സംസ്ഥാന  സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. മുന്നോക്ക സമുദായത്തിലെ പാവപ്പെട്ടവര്‍ക്ക് സംവരണത്തിനായി ശ്രമിച്ചത് എല്‍ഡിഎഫാണെന്നും സാമ്പത്തിക സംവരണത്തിന്റെ കാര്യത്തില്‍ സുകുമാരന്‍ നായരല്ല ആര് ശ്രമിച്ചാലും കേരള ജനത തെറ്റിദ്ധരിക്കില്ലെന്നുമായിരുന്നു മന്ത്രി എകെ ബാലന്‍ അഭിപ്രായപ്പെട്ടത്. എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാടില്‍ ആശങ്കയില്ലെന്ന് പറഞ്ഞ എകെ ബാലന്‍  എന്‍എസ്എസിലെ പാവപ്പെട്ടവര്‍ എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്നും പറഞ്ഞു.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വേണ്ടി പരസ്യ പ്രചാരണവുമായി എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫിന് വോട്ട് ചെയ്യാന്‍ കരയോഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്. എന്‍എസ്എസ് വളരെ ആലോചിച്ചേ തീരുമാനങ്ങള്‍ കൈക്കൊള്ളാറുള്ളൂ. അത് കൊണ്ട് തന്നെ സമുദായ അംഗങ്ങള്‍ നിര്‍ദേശങ്ങള്‍ക്ക് എതിര് നില്‍ക്കാറില്ലെന്നും എന്‍എസ്എസ് നേതാക്കള്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com