കൊച്ചി: കച്ചേരിപ്പടി മാധവ ഫാര്‍മസി ജങ്ഷനില്‍നിന്ന് മറൈന്‍ഡ്രൈവ്- മേനക ബോട്ടുജെട്ടി വഴി ജോസ് ജങ്ഷനിലെ ലൈനിലേക്ക് എത്തിച്ചേരുന്ന ഇടലൈനും കൊച്ചി മെട്രൊയുടെ വികസന പരിഗണനയിൽ ഉണ്ടെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. സർക്കാരിന്റെ പരിഗണനയിലുള്ള തിരുവനന്തപുരം- കാസര്‍കോട് അതിവേഗ റെയില്‍പാത കാക്കനാട്ടെ നിര്‍ദിഷ്ട മെട്രോ സ്റ്റേഷനുമായി ബന്ധിപ്പിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. 'ബെറ്റര്‍ കൊച്ചി റെസ്‌പോണ്‍സ് ഗ്രൂപ്' സംഘടിപ്പിച്ച അതിവേഗ റെയില്‍ പദ്ധതി അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സില്‍വര്‍ ലൈന്‍' എന്നറിയപ്പെടുന്ന അതിവേഗപാത കൊച്ചി മെട്രോയുമായി ബന്ധിപ്പിക്കുന്നതിലൂടെ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് നഗരത്തിൻെറ വിവിധ ഭാഗങ്ങളില്‍ വേഗം എത്താനാകും. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം.
തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ നാലുമണിക്കൂര്‍ കൊണ്ട് എത്താന്‍ സാധിക്കുന്ന വിധത്തിലുള്ള ഈ പാത സംസ്ഥാനത്തെ ഗതാഗത പ്രശ്‌നങ്ങളുടെ ശാശ്വത പരിഹാരമായി മാറുമെന്ന് ചീഫ് സെക്രട്ടറി അഭിപ്രായപ്പെട്ടു. അതിവേഗ റെയിൽ 66,079 കോടി ചെലവില്‍ അഞ്ച് വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാനാണ് കെആർഡിസിഎൽ ഉദ്ദേശിക്കുന്നത്. മണിക്കൂറില്‍ 200 കിലോമീറ്റര്‍ ആയിരിക്കും ട്രെയിനിൻെറ പരമാവധി വേഗം. കിലോമീറ്ററിന് 2.75 രൂപ നിരക്കില്‍ യാത്രക്കൂലി ഈടാക്കാനാണ് നിർദേശം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ