പാലക്കാട് : കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ നവംബര്‍ നാലു വരെ സംസ്‌കരിക്കരുതെന്ന് കോടതി ഉത്തരവ്. കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി. പാലക്കാട് ജില്ലാ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഇവരുടെ ഹര്‍ജി നവംബര്‍ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ സുപ്രിംകോടതി വിധി പാലിക്കണമെന്ന പരാതിയിലാണ് കോടതി വിധി. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത് വരെ നാലു മൃതദേഹങ്ങളും സംസ്‌കരിക്കുന്നത് തടയണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നേരത്തെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ റീ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.
നിലവിലെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സംശയകരമായ എന്തെങ്കിലും കണ്ടെത്തലുണ്ടെങ്കില്‍, റീ പോസ്റ്റ് മോര്‍ട്ടം നടത്താനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ബന്ധുക്കള്‍ സംസ്‌കാരം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണുള്ളത്. അതിനിടെ, കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ ബന്ധുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മദ്രാസ് ഹൈക്കോടതി. മണിവാസകത്തിന്റെ ഭാര്യ കല നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം നല്‍കണമെന്നമെന്നാണ് മദ്രാസ് ഹൈക്കോടതി മധുര ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കും തൃശൂര്‍ ആശുപത്രിയില്‍ എത്തി മൃതദേഹം കാണാമെന്നും കോടതി വ്യക്തമാക്കി. ബന്ധുക്കള്‍ വരാത്തവരുടെ മൃതദേഹം തങ്ങള്‍ക്ക് വിട്ടുനില്‍കണമെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
പാലക്കാട് മേലെ മഞ്ചിക്കണ്ടി വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സേന നടത്തിയ വെടിവെപ്പിലാണ് മാവോയിസ്റ്റ് നേതാക്കളായ മണിവാസകം, കാര്‍ത്തി, രമ, സുരേഷ് എന്നിവര്‍ കൊല്ലപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ