ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും ; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍,  ചോറ്റാനിക്കര ക്ഷേത്രങ്ങളില്‍കാഴ്ചക്കുല സമര്‍പ്പണം നടക്കും
ഉത്രാടപ്പാച്ചിലില്‍ നാടും നഗരവും ; ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

കൊച്ചി : പ്രകൃതിക്ഷോഭങ്ങളുടെയും മഴയുടെയും ആശങ്കകളും വേദനകളും മാറ്റിവെച്ച്, സമൃദ്ധിയുടെയും ഒരുമയുടെയും തിരുവോണത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് മലയാളികള്‍. തിരുവോണത്തെ വരവേല്‍ക്കാനുള്ള സാധനങ്ങള്‍ വാങ്ങാനുള്ള ഉത്രാടപ്പാച്ചിലിലാണ് നാടും നഗരവും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും.

ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് ശീവേലിക്ക് ശേഷമാണ് കാഴ്ചക്കുല സമര്‍പ്പണം. മേല്‍ശാന്തി പൊട്ടക്കുഴി കൃഷ്ണന്‍ നമ്പൂതിരി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് നാടിന്റെ നാനാഭാഗത്തു നിന്നുമെത്തുന്ന ഭക്തര്‍ കാഴ്ചക്കുലകല്‍ സമര്‍പ്പിക്കും.

ഓണാഘോഷത്തിന്റെ ഭാഗമായി ചോറ്റാനിക്കര ദേവീക്ഷേ്രതത്തിലും ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. ഏത്തവാഴക്കുലകളാണ് ദേവിക്ക് കാഴ്ചയായി സമര്‍പ്പിക്കുക. രാവിലെ പന്തീരടിപൂജയ്ക്ക് ശേഷം കൊടിമരച്ചുവട്ടില്‍ മേല്‍സാന്തി ആദ്യ കാഴ്ചക്കുല സമര്‍പ്പിക്കും. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അധികൃതരും ഭക്തരും കാഴ്ചക്കുലകള്‍ സമര്‍പ്പിക്കും. 

കാഴ്ചയായി ലഭിക്കുന്ന വാഴപ്പഴം ദേവിക്ക് നിവേദിച്ചശേഷം ബാക്കി തിരുവോണ നാളില്‍ സദ്യക്ക് പഴം നുറുക്കായും പഴം പ്രഥമനു വേണ്ടിയും ഉപയോഗിക്കും. തിരുവോണ ദിനമായ ബുധനാഴ്ചയാണ് തൃപ്പുത്തരി. അന്ന് ഉച്ചപൂജയ്ക്ക് പുത്തരി നിവേദ്യത്തോടൊപ്പം ദേവിക്ക് പുത്തരിപ്പായസം, കാളന്‍, ഓലന്‍, എരിശേരി, ചേനയും കായയും മെഴുക്കുപുരട്ടി, ഇഞ്ചിത്തൈര്, വറുത്തുപ്പേരി, ഉപ്പുമാങ്ങ എന്നിവയും നിവേദിക്കും. അന്നദാന മണ്ഡപത്തില്‍ ഉച്ചയ്ക്ക് ഭക്തര്‍ക്ക് തിരുവോണ സദ്യയും ഉണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com