ഭൂമിയിടപാട്; എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് മൂന്ന് കോടി രൂപ പിഴ ചുമത്തി
കൊച്ചി: ഭൂമിയിടപാടുമായി ബന്ധപ്പെട്ട് എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് പിഴ ചുമത്തി ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചു. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തിയതിന് അതിരൂപത മൂന്ന് കോടി രൂപ പിഴയടയ്ക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു. ഭൂമി കച്ചവടത്തിന്റെ ഇടനിലക്കാർക്കും പിഴ ചുമത്തിയിട്ടുണ്ട്. ആദ്യ ഘട്ടമായി അതിരൂപത 51ലക്ഷം രൂപ ആദായനികുതി അടച്ചു.
പിഴയടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇടപാടുകാരന്‍ സാജു വര്‍ഗീസിനും സ്ഥലം വാങ്ങിയ ഗ്രൂപ്പിനും ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരും 10 കോടി രൂപ പിഴ അടയ്ക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. സെന്റിന് 16 ലക്ഷം രൂപ വീതം കച്ചവടം നടത്താനുണ്ടാക്കിയ രേഖകളും കണ്ടെടുത്തിട്ടുണ്ട്. ഫാ. ജോഷി പുതുവയും സാജു വർഗീസുമാണ് കരാർ ഒപ്പിട്ടത്.
2015ൽ സഭയ്ക്കുണ്ടായ കടം വീട്ടാനായിരുന്നു നഗരത്തിലെ അഞ്ചിടത്തുള്ള മൂന്ന് ഏക്കർ ഭൂമി സെന്‍റിന് ഒൻപത് ലക്ഷത്തി അയ്യായിരം രൂപ എന്ന നിരക്കിൽ 27 കോടി രൂപയ്ക്ക് വിൽക്കാൻ തീരുമാനിച്ചത്. എന്നാൽ ഇടനിലക്കാരൻ സാജു വർഗീസ് ഭൂമി 13.5 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയെന്നാണ് ആധാരത്തിൽ കണിച്ചത്. സഭയ്ക്ക് കൈമാറിയത് ഒൻപത് കോടി രൂപയും. 36 പ്ളോട്ടുകളായി സഭ കൈമാറിയ ഭൂമി പിന്നീട് ഇടനിലക്കാർ നാലും അഞ്ചും ഇരട്ടി തുകയ്ക്ക് മറച്ചുവിറ്റെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
സഭയ്ക്ക് ഭൂമി വിറ്റതിലൂടെ കാര്യമായ നേട്ടമൊന്നുമുണ്ടായില്ല. സഭയുടെ സമിതികളിൽ ആലോചിക്കാതെ നടത്തിയ ഈ വിൽപ്പന കർദ്ദിനാളിന്‍റെ നേതൃത്വത്തിലായിരുന്നു. സംഭവം വിവാദമായതോടെ നാല് കോടി രൂപ കൂടി ഇടനിലക്കാരൻ സഭയ്ക്ക് കൈമൈാറിയിരുന്നു. കർദ്ദിനാൾ ആലഞ്ചേരിയായിരുന്നു ഇടനിലക്കാരനായ സാജു വർഗീസിനെ സഭയ്ക്ക് പരിചയപ്പെടുത്തിയത്. ഇതോടെ വൈദികർ കൂട്ടത്തോടെ കർദ്ദിനാളിനെതിരെ രംഗത്ത് വന്നു. അതിരൂപതയിൽ ഭരണ പ്രതിസന്ധി വരെ സംജാതമായതോടെ വത്തിക്കാൻ നേരിട്ട് ഇടപെടുകയും എറണാകുളം - അങ്കമാലി അതിരൂപയ്ക്ക് പുതിയ അഡിമിനിസ്ട്രേറ്ററെ നിയോഗിച്ച സാഹചര്യവുമുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ